ദില്ലി: കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്ന കാര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
ഇരുചക്രവാഹനങ്ങൾക്കുള്ള പുതിയ നിയമങ്ങൾ നാലു വയസ്സുവരെയുള്ള കുട്ടികൾ ക്രാഷ് ഹെൽമെറ്റോ സൈക്കിൾ ഹെൽമെറ്റോ ധരിക്കുന്നത് നിർബന്ധമാക്കും. ഹെൽമെറ്റുകൾ സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം. കുട്ടികൾക്കായി ഹെൽമറ്റ് നിർമിക്കാൻ കേന്ദ്രം നിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇരുചക്രവാഹന യാത്രക്കാർ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിയമം നിർബന്ധമാക്കുന്നു.






