
തിരുവനന്തപുരം: ‘എന്റെ ഭാര്യയെയും കുഞ്ഞിനെയും ബാത്ത്റൂമിനുള്ളിലാക്കിയിട്ടുണ്ട്. എന്നെ വിട്ടിട്ട് അവരെ രക്ഷിക്ക് പ്ലീസ്...’
ബോധം നശിച്ച് കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുൻപുള്ള നിഹുലിന്റെ വാക്കുകൾ ആയിരുന്നു ഇത്.
നിമിഷനേരം കൊണ്ട് രക്ഷാപ്രവർത്തകർ മുകൾനിലയിലെ ആ മുറിയിലെത്തി. കുളിമുറി തള്ളിത്തുറന്നപ്പോൾ കാണുന്നത് പുക ശ്വസിച്ച് മരിച്ചുകിടക്കുന്ന അഭിരാമിയെ. എട്ടുമാസം പ്രായമുള്ള റയാൻ എന്ന ആൺകുഞ്ഞ് ആ അമ്മയുടെ നെഞ്ചിൽ ജീവനറ്റ നിലയിലും.
കുഞ്ഞ് ഉൾപ്പെടെ ആറു പേരുണ്ടായിരുന്ന ആ വീട്ടിൽ ആകെ ജീവനോടെ ശേഷിച്ച നിഹുൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അയൽവാസിയായ സാന്ദ്രയാണ് ഈ വീടിന് തീപിടിച്ചത് ആദ്യം കാണുന്നത്. രാത്രി ഒന്നരയോടെ രണ്ടാംനിലയിലെ എ.സി. ഓഫ് ചെയ്യാനായി എഴുന്നേറ്റപ്പോഴാണ് പ്രതാപന്റെ വീട്ടിലെ കാർപോർച്ചിൽ തീ കത്തിപ്പടരുന്നത് കാണുന്നത്. ഉടൻ സാന്ദ്ര വീട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു.
ചില്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് എതിർവീട്ടിലെ ശശാങ്കനും ഉണർന്നു. ഉച്ചത്തിൽ നിലവിളിച്ച് ഇദ്ദേഹമാണ് മറ്റ് അയൽവാസികളെ ഉണർത്തിയത്. ഇതിനിടെ ശശാങ്കന്റെ മകൾ അലീന തന്റെ മൊബൈലിൽനിന്ന് നിഹുലിന്റെ ഫോണിലേക്ക് വിളിച്ചു.
ആദ്യ കോളിൽത്തന്നെ ഫോൺ എടുത്ത നിഹുൽ കാര്യം അറിഞ്ഞിരുന്നില്ല. ‘ചേട്ടാ വീടിന്റെ താഴത്തെ നിലയിൽ തീപിടിക്കുന്നു’ എന്ന് അലീന പറഞ്ഞയുടൻ ഫോൺ കട്ടായി. പിന്നീട് വീണ്ടും വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.’






