
ന്യൂഡല്‍ഹി: കുടുംബാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടികളെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബങ്ങള്‍ നയിക്കുന്ന പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഉള്ളുപൊള്ളയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്ന മോദി.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം കുടുംബാധിപത്യ പാര്‍ട്ടികളുടെ മോശംവശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ബി.ജെ.പി. എം്. പിമാരോട് ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. എം.പിമാരുടെ മക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം. തന്റേതായിരുന്നെന്നും മോദി പറഞ്ഞു. നിരവധി എം.പിമാരും പാര്‍ട്ടി നേതാക്കളും മക്കള്‍ക്കുവേണ്ടി സീറ്റ് ആവശ്യപ്പെട്ടെന്നും പലരുടെയും ആവശ്യം നിരാകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബാധിപത്യ രാഷ്ട്രീയത്തിനു കീഴില്‍ വരും എന്നതിനാലാണ് ബി.ജെ.പി. എം.പിമാരുടെ മക്കള്‍ക്ക് ടിക്കറ്റ് കിട്ടാത്തത്. അവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാത്തത് ഞാന്‍ കാരണമാണ്- മോദി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി. എം.പി. റീത്ത ബഹുഗുണ ജോഷിയുടെ മകന് മായാങ്ക്, യു.പി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എസ്.പിയില്‍ ചേര്‍ന്നിരുന്നു. മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു മായാങ്കിന്റെ ചുവടുമാറ്റം.
കുടുംബാധിപത്യ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണെന്നും അത് ജാതീയതയെ പ്രേത്സാഹിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പ്രധാന എതിരാളികളായിരുന്ന കോണ്‍ഗ്രസിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും പേരു പറയാതെയായിരുന്നു മോദിയുടെ വിമര്‍ശനം.






