
വേനൽക്കാലത്ത് ഭക്ഷണം കഴിക്കുമ്പോൾ അത് ശരീരത്തിന് ഏറെ ആയാസമുണ്ടാക്കുന്നതാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വേനൽക്കാലത്ത് കഴിക്കാൻ പറ്റുന്നതും കഴിക്കാൻ പാടില്ലാത്തതുമായ ഒട്ടേറെ ഭക്ഷണങ്ങളുണ്ട് അവ ഏതാണെന്നു നോക്കാം.
ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണങ്ങൾ കേരളീയർക്ക് അത്ര ശീലമില്ലെങ്കിലും ശരീരോഷ്മാവും വിയർപ്പും കൂട്ടുന്ന ഭക്ഷണം ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് ഡയറ്റീഷ്യന്മാരുടെ അഭിപ്രായം. വേനലിന്റെ തളർച്ചയും വേനൽക്കാല രോഗങ്ങളും ശരീരത്തെ കീഴടക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്. ഉയർന്ന ചൂടുമൂലം അമിതമായി വിയർക്കുമ്പോൾ ദീർഘനേരം വസ്ത്രങ്ങളിൽ ഈർപ്പമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് രോഗാണുക്കൾ പടരാനുള്ള സാധ്യത കൂട്ടുന്നതിനാൽ ഭക്ഷണക്രമത്തിലൂടെയും ജീവിതചര്യയിലൂടെയും ശരീരത്തെ ബലമുള്ളതാക്കേണ്ടത് അത്യാവശ്യമാണ്. ഊഷ്മാവ് കുറയ്ക്കാൻ ശരീരം ആന്തരികപ്രവർത്തനങ്ങളുടെ തോതു കുറയ്ക്കുകയാണു ചെയ്യുന്നത്. അതിനാൽ വിശപ്പു കുറയുകയും ചെയ്യും. അതിനാൽ ദഹിക്കാൻ എളുപ്പമുള്ള ആഹാരം ശീലമാക്കുകയാണു വേണ്ടത്.
മധുരമുള്ളതും ജലാംശം അധികമുള്ളതുമായ പഴങ്ങൾ ധാരാളം കഴിക്കാം. തണ്ണിമത്തൻ ദിവസവും കഴിക്കാം. അരി, ഗോതമ്പ്, ചെറുപയർ എന്നിവ ചൂടു കാലത്തു കഴിക്കാവുന്ന ആഹാരങ്ങളാണ്. കൊഴുപ്പു കുറഞ്ഞ സൂപ്പും വേനൽക്കാലത്തു കഴിക്കാം. തക്കാളി, പാവയ്ക്ക, പടവലങ്ങ, വെണ്ടയ്ക്ക, വഴുതനങ്ങ, അമരയ്ക്ക, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉരുളക്കിഴങ്ങ്, കപ്പ, കൂർക്ക, വെളുത്തുള്ളി എന്നിവ മിതമായി ഉപയോഗിക്കുക. ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ ചൂടു കുറയ്ക്കും. എന്നാൽ മുതിര, വൻപയർ, എള്ള് എന്നിവ ശരീരത്തിന്റെ ചൂടു കൂട്ടും. മാമ്പഴം, വാഴപ്പഴം, മുന്തിരി, ഇളനീർ, ചെറുപഴം എന്നിവയും ദിവസവും കഴിക്കാം. മദ്യം അടക്കം എല്ലാ ലഹരിയും വേനൽക്കാലത്ത് ഒഴിവാക്കാം.
ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണു പറയുന്നത്. എന്നാൽ ചൂടുകാലത്ത് 12 ഗ്ലാസോ അതിലധികമോ വെള്ളം കുടിക്കണം. പഴങ്ങളും ജ്യൂസും ചായയും കൂടാതെയാണിത്. ഐസ്ക്രീം, ചോക്ലേറ്റ്, ചായ, കാപ്പി, ശീതളപാനീയങ്ങൾ എന്നിവ പരമാവധി കുറയ്ക്കാം. തിളപ്പിച്ചാറിയ വെള്ളമാണു നല്ലത്. മൺകുടത്തിൽ വച്ചു തണുപ്പിച്ച, തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശീലമാക്കാം. രാമച്ചം, പതിമുകം, ചന്ദനം, നറുനീണ്ടി തുടങ്ങിയവ ചേർന്ന ദാഹശമിനികൾ ചേർത്തു വെള്ളം തിളപ്പിക്കാം. സംഭാരം, ലസി, ഇളനീർ എന്നിവ ചൂടകറ്റും. വിയർപ്പു മൂലമുള്ള ലവണനഷ്ടത്തിനും ഇവ പരിഹാരമാകും.






