
അഹമ്മദാബാദ്: പഞ്ചാബ് വിജയത്തിന് പിന്നാലെ ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി. ഗുജറാത്തിൽ അധികാരം പിടിക്കാനാകുമെന്ന പ്രതീക്ഷ ആം ആദ്മിക്ക് ഇല്ലേങ്കിലും കോൺഗ്രസിനെ തള്ളി മുഖ്യപ്രതിപക്ഷമാകാനാകുമെന്ന് പാർട്ടി കരുതുന്നു. പാർട്ടിക്ക് വേണ്ടി തന്ത്രം മെനയാൻ പഞ്ചാബിൽ ആം ആദ്മിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച സന്ദീപ് പഥകിനെ ഗുജറാത്തിന്റെ ചുമതല നൽകി കഴിഞ്ഞു.
ഇപ്പോഴിതാ ഗുജറാത്തിൽ പുതിയ തിരഞ്ഞെടുപ്പ് സഖ്യവും ഉണ്ടാക്കിയിരിക്കുകയാണ് ആം ആദ്മി. മുതിർന്ന ആദിവാസി നേതാവായ ഛോട്ടുഭായ് വാസവയുടെ ഭാരതീയ ട്രൈബൽ പാർട്ടിയുമായിട്ടാണ് ആം ആദ്മി സഖ്യത്തിലെത്തിയിരിക്കുന്നത്.
കെജ്രിവാളും ബി ടി പി മേധാവിയും ഛോട്ടുഭായിയുടെ മകനുമായ മഹേഷ് വാസവയും ഗുജറാത്ത് എ എ പി നേതാവ് ഇസുദൻ ഗാധ്വിയും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന യോഗത്തിലാണ് സഖ്യം സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. സഖ്യം സ്ഥിരീകരിച്ച് വാസവയും രംഗത്തെത്തി. ബി ടി പിയും എ എ പിയും തമ്മിലുള്ള സഖ്യം യാഥാർത്ഥ്യമായിരിക്കുകയാണ്. തെക്കൻ ഗുജറാത്തിലെ ആദിവാസികളുടെ തീർപ്പാക്കാത്ത എല്ലാ ആവശ്യങ്ങളും തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എ എ പി ഉൾപ്പെടുത്തും,വാസവ പറഞ്ഞു. ഗുജറാത്തിലെ 27 പട്ടികവർഗ സംവരണ സീറ്റുകളിലും ബി ടി പി മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഗുജറാത്തിൽ സ്വാധീനമില്ലാത്ത ആം ആദ്മിയെ സംബന്ധിച്ചെടുത്തോളം സഖ്യം ഏറെ ഗുണം ചെയ്യുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം പർ-താപി-നർമ്മദ നദി ലിങ്കിംഗ് പദ്ധതിക്കെതിരെ ആദിവാസി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം എ എപിയുടെ ഈ നീക്കം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
നിലവിൽ ഛോട്ടുഭായ് വാസവയും മഹേഷ് വാസവയും മാത്രമാണ് ബി ടി പിയിൽ നിന്നുള്ള രണ്ട് എം എൽ എമാർ. എന്നിരുന്നാലും പാർട്ടിക്ക് ദക്ഷിണ ഗുജറാത്തിൽ കാര്യമായ സ്വാധീനമുണ്ട്, മാത്രമല്ല ഗോത്രവർഗ സീറ്റുകളിലെ കോൺഗ്രസ് വോട്ടുകൾ പ്രധാനമായും കുറയാൻ ആം ആദ്മിയുടെ നീക്കം കാരണമായേക്കും.
മാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ടി പിയുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് മത്സരിച്ചിരുന്നത്. അന്ന് കോൺഗ്രസ് 27 എസ്ടി സീറ്റുകളിൽ 15ലും വിജയിച്ചിരുന്നു. നേരത്തേ 2017 ൽ രാജ്യസഭ തിരഞ്ഞെടുപ്പിൽ ഛോട്ട്ഭായിയുടെ പിന്തുണ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനായിരുന്നു. എന്നാൽ പിന്നീട് 2020 ലെ രാജ്യസഭ തിരഞ്ഞെടുപ്പ് ബി ടി പി വേളയിൽ സഖ്യം ഉപേക്ഷിച്ചു. കോൺഗ്രസുമായോ ബി ജെ പിയുമായോ യാതൊരു സഖ്യത്തിനും തങ്ങൾക്ക് താത്പര്യം ഇല്ലെന്നായിരുന്നു അന്ന് നേതൃത്വം പ്രതികരിച്ചത്.
അതേസമയം 2021 ൽ നർമ്മദ, ബറൂച്ച് ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എ ഐ എം ഐ എമ്മുമായി ബി ടി പി സഖ്യം രൂപീകരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാസവയുടെ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിനെ തുടർന്നായിരുന്നു ഇത്. രാജസ്ഥാനിൽ ബി ടി പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ബി ജെ പിയുമായി സഖ്യം ഉണ്ടാക്കിയ നീക്കവും ബി ടി പി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.






