
ജയ്പൂര്‍: നോട്ട് നിയന്ത്രണം സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടുക്കൂട്ടം വിധിച്ച പിഴയടയ്ക്കാന്‍ കഴിയാതെ കര്ഷകന് ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുക്കൂട്ടം വിധിച്ച 20,000 രൂപ പിഴ ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയാതെ വന്ന രാജസ്ഥാനിലെ ബാര്ഘേഡ ഗ്രാമത്തിലെ ഹരിമോഹന്‍ ചിപ്പിയാണ് ട്രെയിന്‍ മുന്നില്‍ ചാടിയത്.
രാജസ്ഥാനിലെ കരൗളി ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഹരിമോഹനും ബന്ധുവായ രാജ്കുമാറും തമ്മില്‍ ഭൂമിയുടെ കാര്യത്തില്‍ തര്‍ക്കം നിലനില്ക്കുകയും നാട്ടുക്കൂട്ടം വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് തീര്‍പ്പ് എന്ന നിലയില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബന്ധുവിന് 50,000 രൂപ പിഴപ്പണം നല്കാന് നാട്ടുക്കൂട്ടം ഹരിമോഹനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ 11,000 രൂപ രണ്ടു തവണയായി നല്‍കിയെങ്കിലും ബാക്കി പണം രണ്ടു ദിവസത്തിനകം തരാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഉറപ്പിനായി ഹരിയുടെ കുടുംബത്തിന്റെ സ്വര്‍ണ്ണം മുഴുവന്‍ നാട്ടുക്കൂട്ടം എടുത്തുകൊണ്ടു പോകുകയും ചെയ്തു.
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ഇയാള്‍ ഖാപ് പഞ്ചായത്തിനെ വീണ്ടും സമീപിക്കുകയും തനിക്ക് അല്‍പ്പം കൂടി സമയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഖാപ് പഞ്ചായത്ത് ഇത് നിഷേധിക്കുകയും ചൊവ്വാഴ്ച അവസാനിക്കും മുമ്പായി 22,000 രൂപ നല്കാന് വിധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ തന്റെ നിക്ഷേപമുള്ള ബാങ്കിനെ സമീപിച്ചെങ്കിലും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സമീപത്തെ വീടുകളില്‍ പലയിടത്തും കയറിയിറങ്ങി പണം കടം ചോദിച്ചെങ്കിലും ഇത്രയും തുക നല്കാന് ആരും കൂട്ടാക്കിയുമില്ല. തുടര്‍ന്നായിരുന്നു ഇയാള്‍ ട്രെയിന്‍ മുന്നില്‍ ചാടിയത്.
ഇതോടെ നോട്ട് പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ ഒരു കാരണം കൂടി പ്രതിപക്ഷത്തിന് കിട്ടിയിരിക്കുകയാണ്. പാര്‍ലമെന്റില്‍ സര്‍ക്കാരിനെ ഇക്കാര്യത്തില്‍ വിറപ്പിക്കുന്ന പ്രതിപക്ഷം സാമ്പത്തിക നിയന്ത്രണത്തെ തുടര്‍ന്ന് ഇതിനകം 80 പേര് മരിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഖാപ് പഞ്ചായത്തിന്റെ പത്തു പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്്. ചൊവ്വാഴ്ച അവസാനിക്കും മുമ്പ് പണം നല്‍കിയില്ല എങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പിഴത്തുക ഉയര്‍ത്തുക പോലെയുള്ള നടപടി നേരിടേണ്ടി വരുമെന്നും ഖാപ് പഞ്ചായത്ത് ഹരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ മൃതദേഹം മറവ് ചെയ്യാന്‍ ഹരിയുടെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. രണ്ടു മൂന്ന് മാസം മുമ്പ് ഹരിയുടെ മക്കളില്ലാത്ത അമ്മാവന് മരണമടഞ്ഞതോടെയാണ് വസ്തു തര്‍ക്കം തുടങ്ങിയത്. വസ്തു തര്‍ക്കത്തില്‍ ചിപ്പിക്കൊപ്പം സഹോദരങ്ങളും ചേര്‍ന്നപ്പോള്‍ മറുവശത്ത് രാജ്കുമാറും സഹോദരങ്ങളുമായിരുന്നു. വസ്തു തുല്യമായി വീതിക്കാന്‍ നിര്‍ദേശിച്ച ഖാപ് പഞ്ചായത്ത് ഇടപാട് പേപ്പറുകള്‍ തയ്യാറാക്കിയ രാജ്കുമാറിന് 51,000 നല്കാന് വിധിക്കുകയായിരുന്നു. അമ്മാവന് നന്ദകിഷോറിനെ അവസാന സമയത്ത് ശുശ്രൂഷിച്ചത് ഹരിയും കുടുംബവുമായിരുന്നു. അതുകൊണ്ട് തന്നെ സ്വത്തുക്കള്‍ എടുക്കാന്‍ അവകാശം തങ്ങള്‍ക്കാണെന്നായിരുന്നു ഇയാളുടെ കുടുംബത്തിന്റെ വാദം.






