
തൃക്കാക്കര: കൊച്ചിയിലെ ഫ്ളാറ്റ് അസോസിയേഷന്റെ സദാചാര പോലീസിംഗിനെതിരേ പോലീസിന് പരാതിയുമായി താമസക്കാരായ കുടുംബങ്ങള്‍. 30 പേര് കമ്മറ്റിക്കാരായ തൃക്കാക്കരയിലെ ഒരു ഫ്ളാറ്റ് അസോസിയേഷന് നടപ്പാക്കുന്ന നിയമങ്ങള്‍ക്കെതിരേയാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്.
രാത്രിയില്‍ അതിഥികള്‍ ഉണ്ടാകരുത്, പത്തുമണിക്ക് ശേഷം പുറത്തിറങ്ങി നടക്കരുത്, ഒപ്പം ജോലി ചെയ്യുന്നവരോ സുഹൃത്തുക്കളോ ആയ എതിര്‍ലിംഗത്തില്‍ പെട്ടവര്‍ ഫ്ളാറ്റില്‍ എത്തരുത് തുടങ്ങി സദാചാര ചട്ടം ഉണ്ടാക്കി നടപ്പാക്കാന്‍ തുടങ്ങിയതോടെ ഐടി ജീവനക്കാര്‍ ഉള്‍പ്പെട്ട 64 കുടുംബങ്ങളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്ളാറ്റിലാണ് സദാചാര പോലീസിംഗ്. അസോസിയേഷനെതിരെ കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ക്കാണ് പരാതി ചെന്നിരിക്കുന്നത്. ഫ്ളാറ്റുടമകള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി പരാതിയിലുണ്ട്.
ഫ്ളാറ്റിലെ വാടകക്കാരിൽ പലരും ഇൻഫോപാർക്കിലാണ് ജോലി ചെയ്യുന്നത്. ജോലിക്കുശേഷം സഹപ്രവർത്തകരായ പുരുഷന്മാർ സ്ത്രീകളെ വീട്ടിലെത്തിക്കാറുണ്ട്. ഇതിനെ സദാചാര വിരുദ്ധ പ്രവര്‍ത്തിയായി മുദ്രകുത്തുകയാണ്.
ഫ്ളാറ്റിൽ ദിവസവും തിരിച്ചറിയൽ രേഖാപരിശോധന നടത്തുന്നുണ്ടെന്നും താമസക്കാർ പറയുന്നു. അതിഥികള്‍ ഫ്ളാറ്റിൽ ഒപ്പം താമസിച്ചാൽ അസോസിയേഷൻ പ്രതിദിനം 250 രൂപ ഈടാക്കും. അസോസിയേഷന്റെ നിർദ്ദേശപ്രകാരം ജോലി ചെയ്തുവരുന്ന സുരക്ഷാ ജീവനക്കാരും മോശമായി പെരുമാറുന്നതായി പരാതിയിലുണ്ട്. നൈറ്റ് ഷിഫ്റ്റില്‍ ജോല ചെയ്തിട്ടു വരുന്ന സ്ത്രീകളെ പലപ്പോഴും ഫ്ളാറ്റിന്റെ ഗേറ്റിൽ നിർത്തി ചോദ്യംചെയ്യാറുണ്ട്.
അതിഥികളായി വന്നിട്ടുള്ള സ്ത്രീകള്‍ക്ക് സുരക്ഷാ ജീവനക്കാരിൽ നിന്നും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നു. രാത്രി പത്ത് മണിക്ക് ശേഷം വാടകക്കാരുടെ സുഹൃത്തുക്കളെയും മാതാപിതാക്കളെയും വരെ സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടഞ്ഞുവെച്ചിട്ടുണ്ടെന്നും തിരിച്ചയച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും പറയുന്നു. ഫ്ളാറ്റിലെ അവിവാഹിതരായ ആളുകൾ സുഹൃത്തുക്കളെ ക്ഷണിച്ചാല്‍ അതിനെ സദാചാര വിരുദ്ധമായിട്ടാണ് മുദ്രകുത്തുന്നതെന്നും പരാതിയിലുണ്ട്. അപ്പാർട്ട്മെന്റിലെ മുപ്പതോളം ഉടമകളാണ് അസോസിയേഷൻ ഭാരവാഹികള്‍.






