
തിരുവനന്തപുരം: കഞ്ചാവ് വില്പ്പനക്കാരേക്കുറിച്ച് വിവരം നല്കിയ കുട്ടിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പെണ്‍കുട്ടിയെ ചതിച്ചത് പോലീസെന്ന് സംശയം. തങ്ങള്‍ക്ക് രഹസ്യവിവരം നല്കിയ ആളുടെ പേരു വിവരങ്ങള്‍ കഞ്ചാവ് മാഫിയയ്ക്ക് പോലീസ് തന്നെ നല്‍കിയോ എന്ന സംശയമാണ് ഉയരുന്നത്. വിവരം നല്‍കിയതിന് പിന്നാലെ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും ഭീഷണിയും അസഭ്യവര്‍ഷവും പതിവായി സ്കൂളില്‍ പോക്കും മുടങ്ങി.
ജനുവരി 7 നായിരുന്നു പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി അക്രമികള്‍ കുട്ടിയെയും അമ്മയെയും മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയെയും അമ്മയേയും കമ്പുകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമം കൂടി ഉണ്ടായതോടെ പെണ്‍കുട്ടി ഭയന്ന് സ്കൂളില്പോക്ക് ഉപേക്ഷിച്ചിരുന്നു.
എക്സൈസ് വകുപ്പ് സ്കൂളില്‍ നടത്തുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ക്ലാസ്സ് കേട്ടായിരുന്നു പെണ്‍കുട്ടി വീടിനടുത്ത് നടക്കുന്ന കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് രഹസ്യവിവരം നല്‍കിയത്. പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍കുളത്തിന് സമീപത്തെ കഞ്ചാവ് വില്‍പ്പനയാണ് പെണ്‍കുട്ടി 100 ല്‍ വിളിച്ചു പറഞ്ഞത്. സംഭവത്തില്‍ അയല്‍വാസി മുരുകനെ വെഞ്ഞാറമൂട് പോലീസ് കൊണ്ടുപോയെങ്കിലും പിറ്റേന്ന് തന്നെ ഇയാള്‍ ഇറങ്ങി.
പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഭീഷണി പതിവായപ്പോള്‍ ഇവര്‍ പോലീസില്‍ പരാതി നല്കി. ഇതോടെയാണ് വീട്ടില്‍ കയറി പെണ്‍കുട്ടിയെയും മാതാവിനെയും മര്‍ദ്ദിച്ചത്. ഭീഷണിപ്പെടുത്തിയതിന്റെ പരാതി നില നില്‍ക്കേ ആയിരുന്നു മര്‍ദ്ദനം. എന്നിട്ടും പോലീസ് മുരുകനെ അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തില്ല എന്ന് ആക്ഷേപമുണ്ട്.
മര്‍ദ്ദനത്തിന് പരാതിയുമായി ചെന്നപ്പോള്‍ ആക്രമിച്ചതിന് കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാട് പോലീസ് ഇന്‍സ്പക്ടര്‍ എടുത്തതായും വീട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്. പുറത്തിറങ്ങാന്‍ കഴിയാതെ സ്കൂളില്‍ എത്താതായതോടെ സ്കൂളും വിഷയത്തില്‍ ഇടപെട്ടു. ബാലാവകാശ കമ്മീഷനും വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കുമെന്ന് ബാലാവകാശ കമ്മീഷനും അറിയിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ പ്രതി ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.






