
ഡെറാഡൂണ്‍: ആകെപ്പാടെ 30 ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമാണ് മണ്ണിടിച്ചില്‍. പക്ഷേ പറഞ്ഞു പിടുപ്പിക്കുന്നത് സംസ്ഥാനം മുഴുവന്‍ കുഴപ്പമാണെന്നാണ്. ജോഷിമഠ് വിഷയത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണത്തിനെതിരേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി. 70 ശതമാനം ജോഷിമഠ് കാരും ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതായും പറഞ്ഞു.
ട്വിറ്ററിലും മറ്റ് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലും മറ്റും നിറം പിടുപ്പിച്ച കഥകളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഉത്തരാഖണ്ഡിലെ സ്ഥിതി പൂര്‍ണ്ണമായും ഭയാനകമാണെന്ന നിലയിലാണ് പറയുന്നത്. എന്നാല്‍ ഈ പറയുന്നത്ര കുഴപ്പമൊന്നും ഉത്തരാഖണ്ഡില്‍ ഇല്ലെന്ന് പറയാന്‍ ആഗ്രഹിക്കുകയാണെന്നും വ്യാഴാഴ്ച ധാമി പറഞ്ഞു. ഇത്തരം പ്രചരണം നടത്തി ഉത്തരാഖണ്ഡിലേക്കുള്ള സഞ്ചാരികളെ തടയരുത്.
വര്‍ഷം തോറും കോടിക്കണക്കിന് ആള്ക്കാര് ഈ സംസ്ഥാനം സന്ദര്‍ശിക്കുന്നതാണ്. അവര്‍ക്ക് തെറ്റായ വിവരം കൊടുക്കരുത്. തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ കാര്യങ്ങള്‍ പറഞ്ഞ് ഭീതിയുണ്ടാക്കരുതെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരിക്കുന്ന ആള്‍ക്കാരോട് പറയാന്‍ ആഗ്രഹിക്കുകയാണ് താനെന്നും ധാമി വ്യക്തമാക്കി. അതേസമയം ഇതിനെ തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ജോഷിമഠ് സംരക്ഷണ സമിതി.
ജോഷിമഠില്‍ ഈ സ്ഥിതി 20 ദിവസമായി തുടരുകയാണ്. ഇപ്പോള്‍ അപകടാവസ്ഥ കൂടുതല്‍ ഗുരുതരമാകുന്ന നിലയിലേക്ക് പോകുകയാണ്. തങ്ങളുടെ ടൗണ്‍ ഇരിക്കുന്നത് ചരിവിലാണെന്നും ഇളക്കമുള്ള മണ്ണോ അവശിഷ്ടങ്ങള്‍ കൊണ്ടോ ആണ് തങ്ങളുടെ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ തോന്നുകയെന്നും ഇവര്‍ പറയുന്നു.






