
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോഡി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ രാമനാഥപുരത്തു നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം. ഇക്കാര്യത്തില്‍ തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പരാമര്‍ശങ്ങളാണ് ഊഹാപോഹം ശക്തമാക്കുന്നത്. തമിഴ്നാടും, കേരളവും, ആന്ധ്രയുമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗ്രിപ്പ് കണ്ടെത്താന്‍ വലിയ ശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.
നരേന്ദ്രമോഡി രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന ചര്‍ച്ചകള്‍ തൂത്തുക്കുടിയിലെ ചായക്കടകളിൽ പോലും സജീവമാണെന്നാണ് അണ്ണമലൈ പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി തമിഴ്നാട്ടില്‍ നിന്നും മത്സരിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തനിക്ക് ചെല്ലുന്നിടത്തെല്ലാം നേരിടേണ്ടി വരുന്നുണ്ടെന്നാണ് അണ്ണാമലൈ വ്യക്തമാക്കിയിരിക്കുന്നത്.
മേഖലകളുടെ അതിർത്തികള്‍ ഭേദിക്കുന്ന പ്രധാനമന്ത്രി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്നു ജനവിധി തേടണം. തമിഴ്നാട്ടിൽ നിന്ന് മോഡി മത്സരിക്കുകയാണെങ്കിൽ തമിഴരിൽ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യുമെന്നും പറയുന്നു. മോഡി മത്സരിച്ചാല്‍ തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ പരിഗണിക്കുന്ന ജാതിയും തമിഴ് വികാരവും അപ്രസക്തമാകുമെന്ന് പ്രദേശീക ബിജെപി നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍ മോഡി തമിഴ്നാട്ടില്‍ മത്സരിക്കാനെത്തുമോ എന്ന കാര്യത്തില്‍ ഇവര്‍ ഒരുറപ്പും നല്‍കിയിട്ടില്ല.
ഉത്തര്‍പ്രദേശിലെ വാരണാസി, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളില്‍ നിന്നുമാണ് നരേന്ദ്രമോഡി 2014 മുതല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2019 ലും രണ്ടിടത്തും മത്സരിച്ചു ജയിച്ചെങ്കിലും വാരണാസിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് അദ്ദേഹം ഇപ്പോള്‍. മുമ്പ് ദക്ഷിണേന്ത്യയില്‍ നിന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മത്സരിച്ചിട്ടുണ്ട്. 1978 ല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം കര്‍ണാടകത്തിലെ ചിക്ക്മംഗലൂരില് നിന്നും മത്സരിച്ചിരുന്നു. 1980 ലെ തെരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ മേഡക്കില്‍ നിന്നും മത്സരിച്ചിരുന്നു. സോണിയാഗാന്ധി അമേഠിക്കൊപ്പം കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചിട്ടുണ്ട്. 2019 തെരഞ്ഞെടുപ്പില്‍ രാഹുല്‍ മത്സരിച്ചത് കേരളത്തിലെ വയനാട്ടില്‍ നിന്നുമായിരുന്നു.






