
ആലപ്പുഴ: മനസ്സിനെ തൊടാന്‍ തുടങ്ങുമ്പോഴാണ് യഥാര്‍ത്ഥ പ്രണയം വിടരാന്‍ തുടങ്ങാറ് എന്നത് വെറുതേ പറയുന്നതല്ല. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്സുള്ള അഖില്‍ അമൃത ദമ്പതികളുടെ ജീവിതം കാണുമ്പോള്‍ അത് സത്യമാണെന്ന് ഒരിക്കല്‍ കൂടി തെളിയും. അമ്മൂസ് അപ്പൂസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇവര്‍ പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം വൈറലാണ്.
മനസ്സും നന്മകളുമാണ് പ്രധാനമെന്നും അവയുടെ സൗന്ദര്യത്തില്‍ മറ്റെല്ലാം അപ്രധാനമാണെന്നും കാട്ടുന്ന മാതൃകകളാണ് ഇരുവരും. മൂന്ന് കിലോമീറ്ററിനുള്ളിലാണ് വീടുകള്‍ എങ്കിലും ഇരുവരും പരിചയപ്പെടുന്നതും പ്രണയിച്ച് തുടങ്ങിയതും സാമൂഹ്യമാധ്യമത്തിലൂടെയാണ്. കുട്ടിയായിരിക്കുമ്പോള്‍ ഏറ്റ തീപ്പൊള്ളലില്‍ മുഖം കാണിക്കാന്‍ ഭയന്നിരുന്ന അമൃതയ്ക്ക് ആത്മവിശ്വാസവും ധൈര്യവുമായി കയറി വരികയായിരുന്നു അഖില്‍. ഫേസ്ബുക്ക് ഇരുവര്‍ക്കും ഇടയില്‍ ഒരു പാലമായി മാറിയതോടെ പ്രണയം അപ്പുറത്തേക്കും ഇപ്പുറത്തേക്കും സഞ്ചരിക്കാന്‍ തുടങ്ങി.
അമൃത ഫേസ്ബുക്ക് പ്രൊഫൈല്‍ ആക്കിയിരുന്നത് പിതാവിന്റെ മുഖമായിരുന്നു. എന്നാല്‍ പ്രൊഫൈലിന് പിന്നില്‍ മറഞ്ഞിരുന്ന അമൃതയോട് ഒരു പ്രണയ ദിനത്തിൽ അഖില്‍ മനസ്സ് തുറന്നു. പിന്നീട് വിവാഹിതരായ ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ അനേകരിലേക്കാണ് എത്തിയിട്ടുള്ളത്. 36,000 ഫോളോവേഴ്സുമുണ്ട്. തന്നെ ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള മനസ്സാണ് അമൃതയെ അഖിലിലേക്ക് അടുപ്പിച്ചതും.
പത്താം വയസിലാണ് അമൃതയ്ക്ക് മുഖത്ത് പൊള്ളലേറ്റത്. അനേകം ശസ്ത്രക്രിയകളും മറ്റും വേണ്ടിവന്നു. മുഖത്തും കഴുത്തിലും ശരീരത്തില്‍ നിന്നും ത്വക്ക് വെച്ചു പിടിപ്പിച്ചു. പുറത്തിറങ്ങാൻ മടിച്ചിരുന്ന അമൃതയ്ക്കുവേണ്ടി തയ്യൽക്കാരിയായ അമ്മ ഡ്രൈവിംഗ് പരിശീലിച്ചു ടാക്സി ഡ്രൈവറായി. പതിനഞ്ചാം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടയാളാണ് അഖില്‍. സഹോദരന് അരുണിനേയും അഖിലിനേയും പേരമ്മയാണ് വളര്‍ത്തിയത്.
പൊള്ളലേറ്റ ശേഷം വലതുകൈയുടെ ശേഷിക്കുറവ് പരിഹരിക്കാൻ ബാഡ്മിന്റണിലേക്ക് തിരിഞ്ഞ അമൃത പിന്നീട് സൈക്ലിംഗിൽ എം.ജി സർവകലാശാലയിലെ വ്യക്തിഗത ചാമ്പ്യനായി. എറണാകുളത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഇരുവരും. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കാണാതായ പുസ്തകം തേടി കട്ടിലിനടിയിലേക്ക് മണ്ണെണ്ണ വിളക്കുമായി കയറിയ അമൃത ബോധം കെട്ട് വീഴുകയും വിളക്ക് മറിഞ്ഞ് ദേഹത്തേയ്ക്ക് തീ പടര്‍ന്നുകയറുകയുമായിരുന്നു. വീട്ടുകാര്‍ ഓടിയെത്തി ജീവന് രക്ഷിച്ചെങ്കിലും ശരീരത്ത് 38 ശതമാനം പൊള്ളലേല്‍ക്കുകയായിരുന്നു.






