
കാലടി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പനിപിടിച്ച കുഞ്ഞിന് മരുന്നു വാങ്ങാന്‍ അനുവദിക്കാതെ എസ്.ഐ. ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് അങ്കമാലി - കാലടി എം.സി റോഡ് മറ്റൂർ ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് സംഭവത്തിന് ഇരയായ തിരുവഞ്ചൂർ ശാന്തി ഭവനിൽ ശരത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകി. കുഞ്ഞിന് മരുന്നുവാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയപ്പോഴായിരുന്നു സംഭവം.
കാലടി സ്റ്റേഷനിലെ അങ്കമാലി മുന്നൂർപ്പിള്ളി സ്വദേശിയായ എസ്.ഐ. യാണ് വിവാദ നായകന്. മരുന്നുവാങ്ങാന്‍ മെഡിക്കൽ ഷോപ്പിലേക്ക് ശരതും സഹോദരനും കയറിയപ്പോൾ, കാർ ഇവിടെ നിറുത്തരുതെന്നു പറഞ്ഞ് എസ്.ഐ. ദേഷ്യപ്പെട്ടു. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ മുമ്പോട്ട് പോയിട്ടും വഴിയരികിലൊന്നും മെഡിക്കല്‍ ഷോപ്പ് കാണാതെ വന്നതിനെ തുടര്‍ന്ന് ഇവര്‍ തിരിച്ചുവന്നപ്പോഴും എസ്.ഐ. ദേഷ്യപ്പെട്ടു.
എതിരെയുള്ള ഹോട്ടലിന്റെ പാർക്കിംഗിൽ കാർ കയറ്റിയിട്ട് മരുന്നു വാങ്ങി ശ്യാം തിരിച്ചുവന്നപ്പോള്‍ എസ്.ഐ തട്ടിക്കയറി. കുഞ്ഞുമായി ഇറങ്ങി വന്ന ശരത്തിനോടും കയർത്തു. കടയുടമ ഇടപെട്ടപ്പോൾ അയാള്‍ക്ക് നേരെയും തട്ടിക്കയറി. കടപൂട്ടിക്കുമെന്നും പറഞ്ഞു. പാമ്പാടിയിൽ എം. സാൻഡ് ബിസിനസാണ് ശരത്ത് എസ്.ഐ.യ്ക്ക് എതിരേ മാതൃകാപരമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
സൗദിയിൽ നഴ്സായ ഭാര്യ രേവതിയെ വിമാനത്താവളത്തിൽ വിട്ട് മടങ്ങുമ്പോഴായിരുന്നു ശരത്തിനും അനുജന് ശ്യാമിനും എസ്.ഐ. യുടെ മോശം പെരുമാറ്റത്തിന് ഇരയായത്. എസ്.ഐ മൂന്നര മാസം മുമ്പാണ് കാലടി സ്റ്റേഷനിലെത്തിയത്. എസ്.ഐ. മോശമായി ഇടപെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും തടിച്ചു കൂടി. മരുന്നു വാങ്ങാനാണെന്നും കുഞ്ഞിന് പനിയാണെന്നും പറഞ്ഞിട്ടും എസ്.ഐ. അതെന്നും ഗൗനിച്ചില്ല.






