
ന്യൂഡല്‍ഹി: മാതാപിതാക്കള്‍ക്ക് വേണ്ടാതെ പൊക്കിള്കൊടിയോടെ ജീവനോടെ കുഴിച്ചിട്ടിട്ടും മരണം കൊണ്ടുപോകാത്ത അത്ഭുതകുഞ്ഞിന് വേണ്ടി രണ്ടു കുടുംബം നിയമപോരാട്ടത്തില്‍. മൂന്ന് വര്‍ഷം മുമ്പ് ജനിച്ച കുഞ്ഞിന് വേണ്ടി രംഗത്തുള്ള ഒരാള്‍ ബിജെപി മുന്‍ എംഎല്‍എ യുടെ കുടുംബവും മറുവശത്ത് മാള്‍ട്ടയില്‍ നിന്നുള്ള ദമ്പതികളുമാണ്. പ്രശ്നം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് സുപ്രീംകോടതിയില്‍
കഴിഞ്ഞവര്‍ഷം കുഞ്ഞിന്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നോഡല്‍ ഏജന്‍സി വിദേശ ദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശം നല്‍കിയെങ്കിലും പാപ്പു ഭര്‍ത്തോള്‍ എന്നറിയപ്പെടുന്ന മുന്‍ എംഎല്‍എയായ രാജേഷ് മിശ്രയുടെ കുടുംബം ഇതിനെ നിയമപരമായി വെല്ലുവിളിച്ചിട്ടുണ്ട്. ദത്തെടുക്കാനുള്ള തങ്ങളുടെ അപേക്ഷ തെറ്റായ കാരണത്താല്‍ തഴഞ്ഞാണ് വിദേശ ദമ്പതികള്‍ക്ക് നല്‍കിയതെന്ന് ആരോപിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ മാള്‍ട്ട ദമ്പതികള്‍ക്ക് അനുകൂലമായി ഡല്‍ഹി ഹൈക്കോടതി കൂടി വിധി പുറപ്പെടുവിച്ചതോടെയാണ് പോരാട്ടം സുപ്രീംകോടതി യില്‍ എത്തിയത്. 2019 ഒക്ടോബര്‍ 10 ന് കുഞ്ഞിനെ കണ്ടെത്തിയത് മുതല്‍ അതിന്റെ മരുന്നും ചികിത്സയും ഉള്‍പ്പെടെ എല്ലാ ചെലവുകളും വഹിച്ചത് കുടുംബമായിരുന്നു. ഇതോടെ കുഞ്ഞിനോടുള്ള വാത്സല്യം കുടുംബത്തിന് മുഴുവന്‍ വൈകാരികമായി മാറിയെന്നാണ് രാജേഷ് മിശ്ര പറയുന്നത്. അതുകൊണ്ട് കൂടിയാണ് കുഞ്ഞിനെ സ്വന്തമാക്കാന്‍ ഏതറ്റം വരെ പോകാനും രാജേഷ് മിശ്ര തയ്യാറായിരിക്കുന്നത്.
രാജേഷ് മിശ്രയുടെ അനന്തിരവനും ഭാര്യയുമാണ് കുട്ടിയെ ദത്തെടുക്കാന്‍ നിയമപരമായി അപേക്ഷിച്ചത്. രാജേഷ്മിശ്ര ബെറെയ്ലിയിലെ ബിതാരി ചെയ്ന്പൂരില് എംഎല്‍എ ആയിരിക്കുമ്പോള്‍ 2019 ഒക്ടോബറിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കുഴിച്ചിട്ട നിലയില്‍ ഒരു ചോരക്കുഞ്ഞിനെ കണ്ടെത്തിയെന്നും ആ പെണ്‍കുഞ്ഞ് അത്ഭുതകരമായി ജീവിച്ചിരിക്കുന്നെന്നും ഫോണ്‍കോള്‍ വന്നതോടെയാണ് എല്ലാ സംഭവത്തിന്റെയും തുടക്കം.
ഒരു സബ് ഇന്‍സ്പെക്ടറുടെ കുടുംബം തങ്ങള്‍ക്കുണ്ടായ ചാപിള്ളയെ കുഴിച്ചിടാന്‍ അനുയോജ്യമായ സ്ഥലത്തിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. ഇതിനിടയിലാണ് ഒരു എടുത്ത കുഴിയും ഒരു കൈക്കോട്ടും പൊട്ടിച്ച ഒരു കുടവും ഒരു കുഞ്ഞിന്റെ കരച്ചിലും കേട്ടത്. തുടര്‍ന്ന് ഇവര്‍ എംഎല്‍എ യെ വിളിച്ചു വരുത്തുകയും പ്രായമെത്താതെ ജനിച്ച ഒരു പെണ്‍കുഞ്ഞാണ് അതെന്ന് കണ്ടെത്തുകയും ചെയ്തു. പുറത്തെടുത്ത കുഞ്ഞിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുചെന്നു. എന്നാല്‍ കുട്ടിയുടെ നില ഏറെ വഷളായിരുന്നതിനാല്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ബെറെയ്ലിയിലെ ഏറ്റവും മുന്തിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 56 ദിവസം അവിടെ കിടന്ന ശേഷം 2019 ഡിസംബറില്‍ ആണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഈ സമയത്ത തന്നെ കുഞ്ഞിന്റെ പരിചരണവും മെഡിക്കല്‍ ബില്‍ അടക്കമുള്ള കാര്യങ്ങളും രാജേഷ് മിശ്രയുടെ കുടുംബം ചെയ്തു. പിന്നീട് കുഞ്ഞിന്റെ വളര്‍ച്ചയും പരിപാലനവുമെല്ലാം കുടുംബം ഏറ്റെടുക്കുകയും അതുമായി മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും മാനസീകബന്ധം ഉടലെടുക്കുകയും ചെയ്തതായി രാജേഷ് മിശ്ര പറഞ്ഞു.
പിന്നീട് കുഞ്ഞിനെ രക്ഷിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരം കാണിച്ചുകൊണ്ട് കുടുംബം ജില്ലാ ശിശുക്ഷേമ കമ്മറ്റിയ്ക്ക് കത്തയച്ചു. ഇതോടെ കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തപ്പോള്‍ തന്നെ സ്പെഷ്യല്‍ അഡോപ്ഷന്‍ ഏജന്‍സിയ്ക്ക് (എസ്.എ.എ.) കൈമാറേണ്ടി വന്നു. നിയമപരമായി കുട്ടിയെ ദത്തെടുക്കല്‍ പ്രക്രിയകള്‍ നടക്കേണ്ട സാഹചര്യം മുന്‍ നിര്‍ത്തിയായിരുന്നു.
എസ്.എ.എ. യില്‍ കുഞ്ഞ് കിടക്കുമ്പോഴും കുഞ്ഞിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റിയത് തന്റെ കുടുംബമായിരുന്നു എന്നാണ് ബിജെപി നേതാവ് പറയുന്നത്. കുഞ്ഞിനെ എസ്.എ.എ. യിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ മിശ്രയുടെ മരുമകന് അമിതും ഭാര്യയും കുഞ്ഞിനെ ദത്തെടുക്കാന്‍ 2015 ലെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള അപേക്ഷ നല്കി. പിന്നീട് കുഞ്ഞിന്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് വേണ്ടി കുടുംബം മുഴൂവന്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (കാര) യുടെ വെബ്സൈറ്റ് നോക്കിയെങ്കിലും അതില്‍ ഒരു ഇന്ത്യന്‍ മാതാപിതാക്കളുടെ പോലും പേരു കണ്ടില്ലെന്ന് രാജേഷ് മിശ്ര പറയുന്നു.
ദത്തെടുക്കാനുള്ളവരുടെ പട്ടികയില്‍ കുഞ്ഞിന്റെ പേര് പക്ഷേ പ്രത്യക്ഷപ്പെട്ടത് 2020 ല്‍ ആയിരുന്നു. എന്നാല്‍ വിവരം തന്നേയും കുടുംബത്തേയും അറിയിച്ചില്ല. 2022 ല്‍ മാള്‍ട്ടയില്‍ നിന്നുള്ള ഒരു ദമ്പതികള്‍ക്ക് കുഞ്ഞിനെ ദത്തെടുക്കാനുള്ള അവകാശം നല്കി. തുടര്‍ന്ന് എന്‍സിപിസിആറില്‍ രാജേഷ് മിശ്ര പരാതി നല്‍കിയെങ്കിലും കുട്ടിയെ 'സ്പെഷ്യല്‍ നീഡ്' വിഭാഗത്തിലാണ് ദത്തെടുക്കലിന് നല്കിയിരുന്നതായിട്ടാണ് അറിയാനായത്. എന്നാല്‍ ഇത് തെറ്റായ വിവരമാണെന്ന് രാജേഷ് മിശ്ര പറയുന്നു.






