
ഏഷ്യന്‍ വന്‍കരയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിച്ച രാജ്യമാണ് മ്യാന്മാര്. മതവും, അധികാരവും തമ്മില്‍ അഭേദ്യബന്ധം നിലനില്‍ക്കുന്ന ഇവിടെ സൈനിക ഭരണമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. സൈന്യത്തിന്റെ പിന്‍ബലത്തോടെ ഒരു വിഭാഗം ബുദ്ധമതാനുയായികള്‍ മ്യാന്മാറില് നിന്നും വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ വംശജരെ പുറന്തള്ളുന്നു.
ജനിച്ച മണ്ണില്‍ നിന്നും പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ചെന്നെത്തുന്നത് ബംഗ്ലാദേശിലേക്കാണ്. എന്നാല്‍ ഇപ്പോള്‍, ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകളാണ് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വസിക്കുന്നത്. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജോലി കണ്ടെത്താനോ, വിദ്യാഭ്യാസത്തിനോ ഉള്ള സാധ്യതയില്ല. പല ക്യാമ്പുകളിലും നിലനില്‍ക്കുന്നത് ദയനീയകരമായ അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേതുടര്‍ന്ന് മെച്ചപ്പെട്ട ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ ബംഗ്ലാദേശില്‍ നിന്നും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ അനധികൃത മത്സ്യബന്ധനയാനങ്ങളില്‍ മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. തെക്ക് കിഴക്കന്‍ രാജ്യമായ മലേഷ്യയിലേക്കാണ് ഇവര്‍ പ്രധാനമായും നീങ്ങുന്നത്. എന്നാല്‍ ഇവരില്‍ പകുതിപേരും വഴി തെറ്റി ഇന്തോനേഷ്യയില്‍ എത്തപ്പെടുന്നു. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെത്തി ചേര്‍ന്ന ബോട്ടില്‍ 21 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടെ 71 അഭയാര്തഥികളാണ് ഉണ്ടായിരുന്നത്.
എന്നാല്‍ ബോട്ട് തീരത്തെത്തിയപ്പോള്‍ അതില്‍ അവശേഷിച്ചത് 69 പേര് മാത്രമാണ്. 15 ദിവസം നീണ്ട യാത്രയ്ക്ക് ശേഷമായിരുന്നു ഇവര്‍ ബംഗ്ലാദേശില്‍ നിന്നും ഇന്തോനേഷ്യന്‍ തീരത്തെത്തിയത്. രണ്ടോ മൂന്നോ പേര് ഭക്ഷണമില്ലാതെ കടലില്‍ വച്ച് മരിച്ചതായാണ് മാതാപിതാക്കളോടൊപ്പം ബോട്ടിലുണ്ടായിരുന്ന പതിനഞ്ചുകാരനായ ഷെരിഫ് ഉദ്ദീന്‍ പറഞ്ഞു.
സൈന്യത്തിന്റെ പിന്തുണയോടെ 2017 ഓഗസ്റ്റ് മുതല്‍ തുടരുന്ന മ്യാന്മാറിലെ അടിച്ചമര്‍ത്തലിന് ശേഷം ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യന്‍ മുസ്ലീങ്ങളാണ് മ്യാന്മറില് നിന്ന് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് എത്തിയത്. ഇപ്പോള്‍ ഇവര്‍ ബംഗ്ലാദേശില്‍ നിന്നും രക്ഷതേടി മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു. 500-ലധികം റോഹിങ്ക്യര്‍ കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ എത്തിയിരുന്നു.






