
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ (സി.എം.ഡി.ആര്.എഫ്) ജില്ലകള്‍ കേന്ദ്രീകരിച്ച് വ്യാപക തട്ടിപ്പെന്ന് വിജിലന്‍സ്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയും അപേക്ഷകന് പകരം ഏജന്റിന്റെ ഫോണ്‍ നമ്പറുകള്‍ നല്‍കിയുമുള്ള തട്ടിപ്പുകള്‍ കണ്ടെത്തി. ഒരേ വ്യക്തിക്ക് തന്നെ പലതവണ ഫണ്ടുകള്‍ അനുവദിച്ചു.
കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥ-ഏജന്റ് കൂട്ടുകെട്ട് തട്ടിപ്പു നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന വിജിലന്‍സ് റെയ്ഡിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളില്‍ ഫണ്ട് അനുവദിച്ചതായി കണ്ടെത്തി. ഇവിടെ കരള്‍ രോഗത്തിന് ചികിത്സ നടത്തിയ രോഗിക്ക് ഹൃദയസംബന്ധമായ രോഗമാണെന്നുള്ള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിച്ചതായും കണ്ടെത്തി.
കൊല്ലം ജില്ലയില്‍ പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം അസ്ഥിരോഗ വിദഗ്ധനായ ഒരു ഡോക്ടര്‍ നല്‍കിയതാണ്. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ ഏകദേശം 1,500 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്ടറുടേതായിരുന്നു.
ഒരേ വീട്ടിലെ എല്ലാവര്ക്കും ഈ ഡോക്ടര്‍ രണ്ടു ദിവസങ്ങളിലായി നാലു സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കാത്തവര്‍ക്കും അപേക്ഷയില്‍ ഒപ്പ് രേഖപ്പെടുത്താത്തവര്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
വ്യാജരേഖകള്‍ ഹാജരാക്കി ഡോക്ടര്‍മാരുടെ സഹായത്തോടെ പണം തട്ടിയതായി കോട്ടയം കലക്ടറേറ്റില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തി. പണം നല്‍കിയെന്ന് വെബ്െസെറ്റില്‍ രേഖപ്പെടുത്തിയ 13 അപേക്ഷകരില്‍ 3 പേര്‍ക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
മുണ്ടക്കയം സ്വദേശി ജോയി. പി. ജോണ്‍ ഹൃദ്രോഗത്തിന് 2017ല്‍ കോട്ടയം കലക്ടറേറ്റില്‍നിന്ന് 5,000 രൂപയും 2019ല്‍ ഇടുക്കി കലക്ടറേറ്റില്‍ നിന്ന് 10,000 രൂപയും 2020ല്‍ കാന്‍സറിന് 10,000 രൂപയും വാങ്ങിയെന്നും കണ്ടെത്തി. ഇതിനെല്ലാം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിലെ ഒരു ഡോക്ടറാണ്.
സി.എം.ഡി.ആര്.എഫില്‍ സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ച ജോര്‍ജ് എന്നയാളുടെ പേരിലുള്ള അപേക്ഷയിലെ ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ അദ്ദേഹമല്ല അപേക്ഷ സമര്‍പ്പിച്ചതെന്നും വിജിലന്‍സ് കണ്ടെത്തി. കോട്ടയം ജില്ലയില്‍ നാനൂറ് ഗുണഭോക്താക്കളെ വിജിലന്‍സ് ഫോണില്‍ ബന്ധപ്പെട്ടു. എഴുപതോളം പേര് പണം കിട്ടിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. പണം ലഭിച്ചത് ഇവര്‍ അറിയാത്തതാണോ എന്ന് വിജിലന്‍സ് പരിശോധിക്കും.
ഇടുക്കി കലക്ടറേറ്റില്‍ അപേക്ഷരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പേരും രോഗവിവരങ്ങളും പലപ്രാവശ്യം വെട്ടിതിരുത്തിയിട്ടുണ്ട്. ഒരു അപേക്ഷയോടൊപ്പമുള്ള ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോള്‍ അത് ഏജന്റിന്റെ നമ്പരാണെന്നു കണ്ടെത്തി. എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാധനസഹായമായി മൂന്നു ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചിട്ടുണ്ട്.
മലപ്പുറം നിലമ്പൂരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സയ്ക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. പാലക്കാട് ജില്ലയില്‍ 15 അപേക്ഷകളിലെ അഞ്ച് അപേക്ഷകള്‍ക്കൊപ്പം ചേര്‍ത്തിരുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹൃയസംബന്ധമായ അസുഖത്തിന് ആയുര്‍വേദ ഡോക്ടര്‍ നല്കിയതായിരുന്നു. അഞ്ച് അപേക്ഷകളും ഒരേ ഏജന്റ് മുഖേനയാണു സമര്‍പ്പിച്ചതെന്നും കണ്ടെത്തി.
കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരേ െകെയക്ഷരത്തിലുള്ളതാണ്. രണ്ടിലും ഒപ്പിട്ടിരിക്കുന്നത് വ്യത്യസ്ത ഡോക്ടര്‍മാരുമാണ്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിന്റെ നിര്‍ദേശപ്രകാരമാണ് ഇന്നലെ സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധന നടത്തിയത്.
വിജിലന്‍സ് ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയുടെ മേല്‍നോട്ടത്തില്‍ പോലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളേയും റേഞ്ച് ഓഫീസുകളേയും പങ്കെടുപ്പിച്ചുകൊണ്ട് മിന്നല്‍ പരിശോധന നടത്തിയത്.






