
'ദി എലിഫന്റ് വിസ്പര്‍' ഡോള്‍ബി തീയറ്ററില്‍ ഓസ്ക്കറിനുള്ള മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിമായി പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ട് ഒരു കണ്ണില്‍ കൂടി സന്തോഷാശ്രു പൊഴിഞ്ഞു. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മലയാളിയും കോഴിക്കോടുകാരിയുമായ അശ്വതി നടുത്തൊടിയുടെ മിഴികളാണ് ഈറനായത്. ഇന്ത്യയില്‍ നിന്നും ആദ്യമായി ഒരു ഡോക്യുമെന്ററി അന്താരാഷ്ട്ര വേദിയുടെ നെറുകയിലേക്ക് ഉയരുമ്പോള്‍ അതിലെ മലയാളി കണക്ഷനായിരുന്നു 31 കാരിയായ അശ്വതി.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസറായിരുന്നു അശ്വതി. സിനിമയുടെ എല്ലാ ക്രെഡിറ്റും അശ്വതി നല്‍കുന്നത് തന്റെ സംവിധായിക അരങ്ങേറ്റത്തില്‍ തന്നെ ഓസ്കര് നേടിയ സംവിധായിക കാര്‍ത്തികി ഗോണ്‍സാലസിനാണ്. ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനായി മാറിയ ബിജോയ് നമ്പ്യാരുടെ അസിസ്റ്റന്റായിട്ടാണ് അശ്വതി സിനിമയിലേക്ക് ചുവടുവെച്ചത്. അനേകം ബോളിവുഡ് ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു.
മലയാളത്തിലെ മിന്നല്‍മുരളിയും ഉയരേയും ഇന്ത്യയില്‍ ഉടനീളം ശ്രദ്ധിക്കപ്പെട്ട സൂര്യ നായകനായ സുരറൈപോട്ട് അടക്കമുള്ള അനേകം ദക്ഷിണേന്ത്യന്‍ സിനിമകളുടെ പ്രൊഡക്ഷന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തു. കാര്‍ത്തികി ഗോണ്‍സാലസിനെ പോലെ ഒരു വലിയ സ്വപ്നങ്ങളുള്ള ഒരാള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് മികച്ച അവസരമായി അശ്വതി കണക്കാക്കുന്നു. തെന്നിന്ത്യന്‍, ബോളിവുഡ് സിനിമകളിലെ പരിചയമാണ് അശ്വതിയെ എലിഫന്റ് വിസ്പറിലേക്കും എത്തിച്ചത്.
ദി എലിഫന്റ് വിസ്പേഴ്സിന് വേണ്ടിയുള്ള ജോലി അത്ര എളുപ്പമുള്ളതായിരുന്നില്ലെന്നും മൂന്ന് വര്‍ഷം നീണ്ട പ്രൊജക്ടായിരുന്നു അതെന്നും അശ്വതി പറയുന്നു. സംവിധായികയായി അരങ്ങേറ്റം നടത്തുന്ന സിനിമ ആയതിനാല്‍ കാര്‍ത്തികിയുടെ വലിയ സ്വപ്നം തന്നെയായിരുന്നു എലിഫന്റ് വിസ്പേഴ്സ്. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായികയ്ക്ക് ആറു വര്‍ഷം വേണ്ടി വന്നെന്നും അശ്വതി പറയുന്നു.
സിനിമയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ഉറപ്പാക്കാന്‍ സൂഷ്മമായി ശ്രദ്ധിച്ചിരുന്നു. 39 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യത്തിനായി 250 മണിക്കൂറുകള്‍ ഒറ്റ വരിപ്പില്‍ ജോലി ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.






