
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരേ യു.എ.പി.എ. ചുമത്താതെ പോലീസ്. സംഭവത്തിന് ഇതുവരെ തീവ്രവാദ സ്വഭാവം കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ആക്രമണത്തിനു പിന്നില്‍ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ കൃത്യമായി വിലയിരുത്തുന്നുണ്ട്.
തങ്ങളുടെ ശക്തി ചോര്‍ന്നിട്ടില്ലെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ ഏതെങ്കിലും സംഘടന ആസൂത്രണം ചെയ്തതാണോ ട്രെയിന്‍ ആക്രമണം എന്നതും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായും കത്തിച്ചുകൊണ്ട് തീവ്രവാദ സ്വഭാവമുള്ള ആക്രമണത്തിനാണ് പ്രതി ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജന്‍സികളുടെ സംശയം. മൂന്നു കുപ്പി പെ്രടോള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍, ആസൂത്രണം പാളി.
ഇതുമൂലമാകം ബാഗും മൊബൈലും നഷ്ടപ്പെട്ടതെന്നും അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ആവശ്യംവന്നാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും അന്വേഷണത്തിന് നേതൃത്വം നല്കുന്ന എ.ഡി.ജി.പി: എം.ആര് അജിത്കുമാര്‍ പറഞ്ഞു. ട്രെയിന്‍ കത്തിക്കാന്‍ ഷാരൂഖ് പെ്രടോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍നിന്നാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. തീവയ്പുണ്ടായ എലത്തൂര്‍, കണ്ണൂരില്‍ സൂക്ഷിച്ചിരിക്കുന്ന ഡി 1 കോച്ച്, ഷൊര്‍ണൂരിലെ പെ്രടോള്‍ പമ്പ് എന്നിവിടങ്ങളില്‍ പ്രതിയെ ഇന്നു തെളിവെടുപ്പിനു കൊണ്ടുപോകും.
ഡല്‍ഹിയില്‍നിന്ന് ഷൊര്ണൂരിലെത്തിയതു മുതല്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ കയറുന്നതുവരെ ഷാരൂഖ് എന്തുചെയ്യുകയായിരുന്നെന്നും ആരാണ് ഇയാളെ സഹായിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, സംഭവത്തില്‍ മറ്റാര്‍ക്കും ഇക്കാര്യത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഷാരൂഖ് സെയ്ഫി. തോന്നലിന്റെ പുറത്താണ് തീവച്ചതെന്നും കേരളത്തിലെത്തിയത് യാദൃച്ഛികമായാണെന്നും പ്രതി ഇന്നലെയും മൊഴി നല്കി. ഡി 1,ഡി2 ബോഗികളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് ബാഗ് വച്ചിരുന്നത്. തീവച്ചശേഷം തിരിച്ചെടുക്കാനായിരുന്നു പദ്ധതി. യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീണെന്നും ഷാരുഖ് പറഞ്ഞു.






