
മുംബൈ: 2024 ലും മഹാവികാസ് അഖാഡി സഖ്യം തുടരുമെന്ന് ശിവസേനാ ഉദ്ദവ് വിഭാഗം. ശരദ് പവാറും ഉദ്ദവുമാണ് സഖ്യത്തിലെ പ്രധാന നേതാക്കളെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍, സഖ്യം തുടരണമോ എന്ന കാര്യത്തിൽ ശരദ് പവാർ ഉറപ്പ് പറയുന്നില്ല. ആഗ്രഹം കൊണ്ട് മാത്രം സഖ്യം തുടരില്ല. സീറ്റ് വിഭജനമടക്കം കാര്യങ്ങളിൽ അനുനയമുണ്ടാവണം എന്നാണ് ശരദ് പവാർ പറയുന്നത്. ഇപ്പോൾ സഖ്യത്തിലാണെന്ന് മാത്രമേ പറയാനാവൂ എന്ന് ശരദ് പവാർ പറഞ്ഞു.
ഉദ്ദവും ശരദ് പവാറും ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം കോളത്തിൽ കുറിച്ചിരുന്നു. എന്‍ സി പി എന്തായാലും ബി ജെ പിയുമായി കൈകോര്‍ക്കില്ലെന്നാണ് ശരദ് പവാർ വ്യക്തമാക്കിയതെന്നും റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. കുടുംബത്തില്‍ നിന്ന് ആരെങ്കിലും മറിച്ചൊരു നീക്കത്തിന് മുതിര്‍ന്നാൽ അത് എന്‍ സി പിയുടെ തീരുമാനമായിരിക്കില്ലെന്നും അത് നടക്കില്ലെന്നും ശരദ് പവാർ പറഞ്ഞതായും റാവത്ത് കൂട്ടിച്ചേർത്തിരുന്നു.
നേരത്തെ അജിത് പവാർ ബി ജെ പിക്കൊപ്പം ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 15 ദിവസത്തിനുള്ളിൽ മഹാരാഷ്ട്രയില്‍ രണ്ട് പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രതീക്ഷിക്കാമെന്ന പ്രകാശ് അംബേദ്കറുടെ പ്രസ്താവനക്ക് പിന്നാലെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയം ചൂടുപിടിച്ചത്. എൻ സി പിയിലെ എം എൽ എ മാരെ ബി ജെപി ഒപ്പം നിർത്തിയാൽ ഏക്നാഥ് ഷിൻഡെക്ക് മുഖ്യമന്ത്രി കസേരയടക്കം നഷ്ടമാകും . എൻ സി പിയിലെ എം എൽ എമാരുമായെത്തുന്ന അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനമല്ല ഉപ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചാലും അജിത് പവാറിന്റെ നീക്കത്തിന് പ്രസക്തിയുണ്ടാകുമെന്ന വിലയിരുത്തലുകളുമുണ്ട്. എന്തായാലും മഹാരാഷ്ട്രീയം കണ്ടറിയണം.
Today, we are a part of Maha Vikas Aghadi, and there is a willingness to work together. But desire alone is not always enough. The allotment of seats, whether there are any problems or not- all this has not been discussed yet. So how can I tell you about this?: NCP Chief Sharad… pic.twitter.com/kie6zYfwR1
— ANI (@ANI) April 24, 2023






