
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനായി തയാറാക്കിയ സുരക്ഷ പദ്ധതി ചോര്‍ന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്തു വരാന്‍ സാധ്യത തെളിയുന്നു. ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 5 ഡി പ്രകാരം കേസെടുക്കാമെന്നാണ് എ.ഡി.ജി.പിക്കു ലഭിച്ച നിയമോപദേശം. കേസെടുക്കാനുള്ള നീക്കം തല്ക്കാലം മാറ്റിവച്ചെങ്കിലും പ്രധാനമന്ത്രി കേരളം വിട്ടശേഷം വിഷയം വീണ്ടും സജീവമാകുമെന്നാണു സൂചന. കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ വീണ്ടും നിയമോപദേശംതേടിയതും ഇതിന്റെ ഭാഗമായാണ്.
ചോര്‍ന്നതു രഹസ്യരേഖയല്ലെന്ന വാദമുയര്ന്നിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട എല്ലാ കടലാസുകളും അതീവ രഹസ്യസ്വാഭാവ രേഖകളാണെന്നാണ് പുതിയതായി ലഭിച്ച നിയമോപദേശം.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പ്രധാനഭാഗങ്ങളാണ് വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചത്. ഇവയില്‍ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചില സംഘടനകളുടെ ഭീഷണികളെക്കുറിച്ച് ഇന്റലിജന്‍സ് മേധാവി നല്കിയ വിവരങ്ങളുമുണ്ട്. എസ്.പി.ജി. ഇക്കാര്യത്തില്‍ വിശദീകരണം തേടുകയും എ.ഡി.ജി.പി. അടക്കമുള്ളവര്‍ വെട്ടിലാവുകയും ചെയ്തതോടെയാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ഉന്നതര്‍ ആവശ്യപ്പെടുന്നത്.
നേരത്തെ രഹസ്യരേഖ ചോര്‍ച്ചയുടെ വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരുന്നു. 45 ഉദ്യോഗസ്ഥര്‍ക്ക് ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിച്ചിരുന്നു. എ.ഡി.ജി.പിമാരില്നിന്നു വിവരം ചോര്‍ന്നിട്ടില്ലെന്നു തിരുവനന്തപുരം ഡി.സി.പി: അജിത് നടത്തിയ പ്രാഥമികന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
എ.ഡി.ജി.പിമാര്‍ക്കും ഐ.ജിമാര്‍ക്കും ലഭിച്ച വിവരങ്ങള്‍ താഴേത്തട്ടില്‍ കൈമാറിയതിനു പിന്നാലെയാണു സംഭവിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക രഹസ്യനിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ ഇതു സംബന്ധിച്ച ദുരൂഹതകള്‍ അവസാനിക്കുമെന്നാണ് ഉന്നതരുടെ കണക്കുകൂട്ടല്‍. ചോര്‍ച്ചയില്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാര്‍ അസംതൃപ്തനാണ്.






