
ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് സുന്നി വഖഫ് ബോര്‍ഡ്. 72 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക ഘടകമായി മാറിയത് തങ്ങളാണെന്നും അതിനുള്ള നന്ദി കോണ്‍ഗ്രസ് തിരിച്ചു കാണിക്കണമെന്നും അവകാശവാദം ഉയര്‍ത്തിയാണ് സുന്നി വഖഫ് ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നത്.
എസ്എം കൃഷ്ണയുടെ കാലത്തെപ്പോലെ അഞ്ച് മുസ്ലീം മന്ത്രിമാരെ വേണമെന്നാണ് വഖഫ്ബോര്‍ഡ് ആഗ്രഹിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകളും മുസ്ലീങ്ങളെ ഏൽപ്പിക്കണമെന്നും സുന്നി വഖഫ് ബോർഡ് ആവശ്യപ്പെട്ടതായി ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പു് നടത്തിയ ചര്‍ച്ചകള്‍പ്രകാരം 30 സീറ്റുകൾ തരണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങള്‍ക്ക് കിട്ടിയ 15 സീറ്റുകളില്‍ ഒമ്പത് മുസ്ലീം സ്ഥാനാർഥികൾ വിജയിച്ചതായും ഇവര്‍ പറയുന്നു.
മുസ്ലീം സമുദായത്തിൽ നിന്ന് അനുയോജ്യമായ ഉപമുഖ്യമന്ത്രി ഉണ്ടാവണമെന്ന് ഉറപ്പാക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും ഒമ്പത് മുസ്ലിം എംഎൽഎമാരിൽ പ്രവർത്തന പരിചയം നോക്കി ആര്‍ക്കെല്ലാം മന്ത്രിസ്ഥാനങ്ങളും മറ്റു പദവികളും നല്‍കണമെന്ന കാര്യം കോണ്‍ഗ്രസ് എടുക്കേണ്ട തീരുമാനമാണെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെ വിജയത്തില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ പല രീതിയിലുള്ള പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
മറ്റ് നിയോജക മണ്ഡലങ്ങളിലും പ്രചാരത്തിനെത്തി ഹിന്ദു-മുസ്ലിം ഐക്യം ഉറപ്പാക്കിയവരാണ് പല മുസ്ലീം സ്ഥാനാർത്ഥികളുമെന്നും വഖഫ്ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാമുള്ള നന്ദി കോണ്‍ഗ്രസ് തിരിച്ചുകാണിക്കണമെന്നും വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി പറഞ്ഞു. കർണാടകയുടെ ചരിത്രത്തിലൊരിക്കലും മുസ്ലിം ഉപമുഖ്യമന്ത്രി ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ 90 ലക്ഷം ജനങ്ങളും മുസ്ലീങ്ങളാണെന്നതിനാൽ ഉപമുഖ്യമന്ത്രി മുസ്ലീംആയിരിക്കണം. പട്ടികജാതി വിഭാഗങ്ങൾ ഒഴികെയുള്ള ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണെന്നും പറഞ്ഞു.






