
ജയ്പൂര്‍: വന്‍വിജയം നേടിയ കര്‍ണാടകയില്‍ കോണ്‍ഗ്രസ് പുതിയ സര്‍ക്കാരുണ്ടാക്കാനും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുമെല്ലാം ഒരുങ്ങുമ്പോള്‍ മറ്റൊരിടത്ത് സ്വന്തം പാര്‍ട്ടിയ്ക്കെതിരേ യാത്ര നടക്കുന്ന തിരക്കിലാണ് സച്ചിന് പൈലറ്റ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നം രൂക്ഷമാക്കി സച്ചിന് പൈലറ്റ് തുടങ്ങിയ അഞ്ചുദിവസത്തെ ‘ജന സംഘര്‍ഷയാത്ര’ ഇന്നവസാനിക്കും.
മുന്‍ മുഖ്യമന്ത്രി വസുന്ധരാജ സിന്ധ്യേയ്ക്ക് എതിരേ അഴിമതിയാരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് യാത്ര. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതി കൂടാതെയാണ് യാത്ര. ഇപ്പോള്‍ യാത്രയ്ക്ക് അനുയോജ്യമായ സാഹചര്യമല്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതൃത്വം സച്ചിനെ തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മുമ്പോട്ട് പോകുകയായിരുന്നു. രാജസ്ഥാന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ സമ്മര്‍ദ്ദമാകുന്ന കാര്യമായി മാറുന്നതായിരിക്കുകയാണ് സച്ചിന് പൈലറ്റിന്റെ യാത്ര.
''ഇനിയും ആറുമാസം ബാക്കിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അഴിമതയ്ക്കെതിരേ ശക്തമായ നടപടിയെടുക്കണം.'' എന്നായിരുന്നു പൈലറ്റ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഒരുമ രാജസ്ഥാനില്‍ കാണാനാകുമോ എന്ന ചോദ്യത്തിന് വ്യക്തിപരമായി തനിക്ക് ആരുമായും ഭിന്നതയില്ലെന്നും പറഞ്ഞു. അതേസമയം യാത്ര പാര്‍ട്ടിക്കിടയില്‍ വലിയ വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്.
2020 ല്‍ ബിജെപിയില്‍ നിന്നും പണം വാങ്ങി പാര്‍ട്ടിക്കുളളില്‍ കലാപം സൃഷ്ടിച്ച എംഎല്‍എമാരാണ് 125 കിലോ മീറ്റര്‍ വരുന്ന ഈ യാത്രയെ പിന്തുണയ്ക്കുന്നതെന്നും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗലോട്ട് ആരോപിക്കുന്നു. പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങളെ നോവിക്കുന്നു എന്ന് മാത്രമല്ല ഒരു ലക്ഷ്യവും ഇല്ലാതെ നടത്തുന്നതാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. പൈലറ്റിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പറഞ്ഞു.






