
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തില്‍ സര്‍വകലാശാലാ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് ഉദ്യോഗാര്‍ഥികള്‍. അഭിമുഖം കഴിഞ്ഞ് ഉടന്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാതെ ആഴ്ചകള്‍ക്കുശേഷം പട്ടിക പ്രസിദ്ധീകരിച്ചത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനായിരുന്നെന്നും അവര്‍ ആരോപിച്ചു.
എം.ജി, കേരള സര്‍വകലാശാലകളിലെ മലയാളം അസിറ്റന്റ് പ്രഫസര്‍ തസ്തികയിലേക്കു മുന്നൂറോളം അപേക്ഷകരുണ്ടായിരുന്നു. എം.ജി. സര്‍വകലാശാലയില്‍ ഇന്റര്‍വ്യൂവിന് 20 മാര്‍ക്കാണ്. അതില്‍ 10 മാര്‍ക്ക് വിഷയത്തിലുള്ള അറിവിനും 10 മാര്‍ക്ക് വ്യക്തിത്വത്തിനുമാണ്. കൂടാതെ 30 മാര്‍ക്ക് ഇന്ഡക്സിനുണ്ട്.
അഞ്ചു വര്‍ഷത്തെ അധ്യാപക പരിചയത്തിന് അഞ്ചു മാര്‍ക്ക്, ഐ.സി.ടി. അടിസ്ഥാനമാക്കിയുള്ള അധ്യാപനത്തിന് അഞ്ചു മാര്‍ക്ക്, യു.ജി.സി. കെയര്‍ ലിസ്റ്റ് ജേണലില്‍ വന്നിട്ടുള്ള പ്രബന്ധങ്ങളില്‍ അഞ്ച് എണ്ണത്തിന് ഒന്നിനു രണ്ടു മാര്‍ക്ക് വീതം 10 മാര്‍ക്ക്, സെമിനാര്‍ പ്രബന്ധം ഐ.എസ്.എസ്.എന്‍. ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അതിനു രണ്ടു മാര്‍ക്ക്, ഐ.എസ്. ബിന്‍ നമ്പറുള്ള ബുക്കില്‍ ചാപ്റ്റര്‍ എഴുതിയിട്ടുണ്ടെങ്കില്‍ ഒന്നിന് അര മാര്‍ക്ക്, സ്വന്തം ബുക്ക് ആണെങ്കില്‍ ഒരു മാര്‍ക്ക് വീതം പരമാവധി അഞ്ച് മാര്‍ക്ക്, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പോ പേറ്റന്റോ ഉണ്ടെങ്കില്‍ പരമാവധി മൂന്നു മാര്‍ക്ക് എന്നിങ്ങനെയാണ് ഭാഷാ വിഷയത്തിന്റെ അഭിമുഖത്തിനും ഇന്ഡക്സിനുമുള്ള എം.ജി. സര്‍വകലാശാല മാര്‍ക്കിന്റെ കണക്ക്.
കൂടാതെ അഭിമുഖ പരീക്ഷ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യണം. പല ഉദ്യോഗാര്‍ഥികളോടും വിഷയ വിദഗ്ധര്‍ അല്ല ചോദ്യം ചോദിച്ചതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മാനേജ്മെന്റുകളുടെ ഇഷ്ടക്കാരായ, യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ഈ നിബന്ധനകളെല്ലാം ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ കാറ്റില്‍ പറത്തി.
ഈ സാഹചര്യത്തില്‍, സര്‍ട്ടിഫിക്കേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലോ കോടതി നിയോഗിക്കുന്ന സമിതിയോ പരിശോധിച്ചു പുതിയ ചുരുക്കപ്പട്ടിക തയാറാക്കുക, കോടതിയുടെയോ സമിതിയുടെയോ മേല്‍നോട്ടത്തില്‍ വീണ്ടും അഭിമുഖം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍.






