
സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റിസ് കെ.വി. വിശ്വനാഥന് ഉന്നത പദവിയിലേക്കെത്തുന്നത് ദുര്‍ഘടമായ വഴികള്‍ പിന്നിട്ട്. പരമോന്നത കോടതിയുടെ ന്യായാധിപ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ദീര്‍ഘവും കഠിനവുമായിരുന്നെന്നു പറയാം.
1988 ല്‍ ഡല്‍ഹിയിലെത്തിയ അദ്ദേഹം ആര്.കെ. പുരത്ത് ചെറിയൊരു വാടകമുറിയില്‍ താമസിച്ചാണ് സുപ്രീം കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ ഹൗസിങ് സൊസൈറ്റിയുടെ 200 രൂപ മാസവാടകയുള്ള മുറി ഒരു സുഹൃത്തുമായി പങ്കിട്ടായിരുന്നു താമസം. അന്ന് തമിഴന്മാര് ഏറെയുണ്ടായിരുന്ന പ്രദേശമാണ് ആര്.കെ. പുരം. മുരുകന് ക്ഷേത്രത്തിനു സമീപമുള്ള മുറിയില്‍ താമസിച്ചും അടുത്തുള്ള മഹാലിംഗം മെസ്സില്‍നിന്നു ഭക്ഷണം കഴിച്ചുമുള്ള സാധാരണ ജീവിതമായിരുന്നു അക്കാലത്ത്.
പിന്നീട് മുഹമ്മദ്പൂര് ഗ്രാമത്തിലേക്കു താമസം മാറി. അവിടെ മൂന്നിലധികം പേര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. പില്ക്കാലത്ത് അയോധ്യ കേസില്‍ രാംലാലയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് സി.എസ്. വൈദ്യനാഥന്റെ ജൂനിയറായിരുന്നു അന്നു ജസ്റ്റിസ് വിശ്വനാഥന്.
1988 മുതല്‍ 90 വരെ ആ നിലയില്‍ പ്രവര്‍ത്തിച്ചു. അതിനിടയില്‍ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും പലതവണ ഹാജരായി. തുടര്‍ന്ന് 1990 മുതല്‍ 1995 വരെ സീനിയര്‍ അഭിഭാഷകന് കെ.കെ. വേണുഗോപാലിന്റെ ജൂനിയറായി. 2009 ല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ കൊല്ലപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ജസ്റ്റിസ് എം.സി. ജെയിന് അധ്യക്ഷനായ ഏകാംഗ കമ്മിഷന് നിയോഗിക്കപ്പോള് എതിര്‍കക്ഷിയുടെ പരിഭാഷകനാകേണ്ടി വന്ന ചരിത്രവും ജസ്റ്റിസ് വിശ്വനാഥനുണ്ട്.
കരുണാനിധിയും വൈകോയും ഉള്‍പ്പെടെയുള്ള പല തമിഴ് രാഷ്ട്രീയ നേതാക്കളും അന്ന് ജയിന് കമ്മിഷനു മുന്നില്‍ മൊഴികൊടുക്കാന്‍ ഹാജരായിരുന്നു. ഡല്‍ഹിയിലെ വിജ്ഞാന് ഭവന് അനക്സിലായിരുന്നു കമ്മിഷന്റെ വാദം കേള്‍ക്കല്‍. രാഷ്ട്രീയ നേതാക്കള്‍ പൊതുവേ അവിടെ ഇംഗ്ളീഷിലാണു സംസാരിച്ചിരുന്നത്. എന്നാല്‍ ഡി.എം.കെ. നേതാവ് കരുണാനിധി തമിഴില്‍ സംസാരിച്ചു തുടങ്ങി. അതോടെ എന്തുചെയ്യണമെന്ന് അറിയാതായ ജസ്റ്റിസ് ജെയിന്, കരുണാനിധി പറയുന്നതു പരിഭാഷപ്പെടുത്താമോയെന്ന് ജസ്റ്റിസ് വിശ്വനാഥനോടു ചോദിച്ചു.
എ.ഐ.എ.ഡി.എം.കെയ്ക്കുവേണ്ടിയാണു താന്‍ വാദിക്കുന്നതെന്ന് വിശ്വനാഥന് വ്യക്തമാക്കിയതോടെ വിവര്‍ത്തനത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്ന് ജസ്റ്റിസ് ജെയിന് ചോദിച്ചു. ആരും ഒരു പ്രശ്നവും ഉന്നയിക്കാതിരുന്നതോടെ അദ്ദേഹം കരുണാനിധിയുടെ പരിഭാഷകനാവുകയായിരുന്നു. അഭിഭാഷകനെന്ന നിലയില്‍ പല സുപ്രധാന കേസുകളും സുപ്രിംകോടതിയില്‍ പ്രതിനിധീകരിച്ചിട്ടുള്ള ജസ്റ്റിസ് വിശ്വനാഥന് നിര്‍ണായകമായ പല കേസുകളിലും അമിക്കസ് ക്യൂറിയായും നിയമിക്കപ്പെട്ടിട്ടുണ്ട്.
പാലക്കാട് കല്‍പ്പാത്തി സ്വദേശിയാണു കല്‍പ്പാത്തി വെങ്കിട്ടരാമന് വിശ്വനാഥന് എന്ന ജസ്റ്റിസ് കെ.വി. വിശ്വനാഥന്(57). ഇപ്പോള്‍ കോയമ്പത്തൂരിനടുത്താണു അദ്ദേഹത്തിന്റെ തറവാട്. അച്ഛന് കെ.വി. വെങ്കിട്ടരാമന് കോയമ്പത്തൂരില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.
പൊള്ളാച്ചി ആരോക്യമാതാ മെട്രിക്കുലേഷന്‍ സ്കൂളിലും അമരാവതിനഗര്‍ സൈനിക് സ്കൂളിലും ഉദൈഗ സൂസൈയപ്പര് ഹൈസ്കൂളിലുമായിരുന്നു ജസ്റ്റിസ് വിശ്വനാഥന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കോയമ്പത്തൂര്‍ ലോ കോളജില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ലോ പഠിച്ചു. 2030 ഓഗസ്റ്റ് 11 ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല വിരമിക്കുന്നതോടെ അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകാനും സാധ്യതയുണ്ട്.






