
കേരള പൊലീസിലെ ഒരു സിഐക്ക് കൂടി പിരിച്ചുവിടല്‍ നോട്ടീസ് നല്കി. നോട്ടീസ് അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് നല്‍കിയിരിക്കുന്നത്. പോക്സോ കേസിലെ പ്രതിയെ ലൈഗീകമായി ഉപദ്രവിച്ചത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജയസനില്‍. സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനില്‍കാന്ത് നല്കിയ നോട്ടീസില്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവാണ് സിഐ ജയസനിലിനെതിരെ പരാതി നല്‍കിയത്. ജയസനില്‍ നേരത്തെ അയിരൂര്‍ സിഐ ആയിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വിളിച്ചു വരുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്നാണ് പരാതി. റിസോര്‍ട്ട് ഉടമയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായതിന് പിന്നാലെയാണ് ഈ പരാതി പുറത്തുവന്നത്.
ജയസനില്‍ കേസെടുത്തതിന് പിന്നാലെ ഗള്‍ഫിലായിരുന്ന പ്രതിയെ നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം സ്റ്റേഷനില്‍ കാണാനെത്തിയ പ്രതിയോട് ചില താത്പര്യങ്ങള്‍ പരിഗണിക്കാനും സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്നും ജയസനില്‍ വാക്കുപറഞ്ഞു. പിന്നീട് സിഐ തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് പ്രതിയെ വിളിച്ചു വരുത്തി. അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാന്‍ 50000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.
പിന്നീട് ജയസനില്‍ വാക്കുമാറുകയും പോക്സോ കേസ് ചുമത്തി യുവാവിനെ ജയിലിലടക്കുകയുമായിരുന്നു. എന്നാല്‍ പ്രതി സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തി. പിന്നീട് ജാമ്യഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം പുറത്തറഞ്ഞിത്.






