
ഐപിഎല്ലില്‍ അഞ്ചാം കിരീടം നേടിയെങ്കിലും ചെന്നൈ സൂപ്പര്‍കിംഗ്സ് നായകന് മഹേന്ദ്രസിംഗ് ധോണി കിരീടം ഏറ്റുവാങ്ങാന്‍ നിയോഗിച്ചത് സഹതാരം അമ്പാട്ടി റായിഡുവിനെ. ഐപിഎല്ലില്‍ അവസാന സീസണ് കളിക്കുന്ന റായിഡുവിനുള്ള ആദരം പോലെയായിരുന്നു ധോണിയുടെ പ്രവൃത്തി. ട്രോഫി ഏറ്റുവാങ്ങാന്‍ റായിഡുവിനെ നിയോഗിച്ച ധോണി ഫൈനലില്‍ മിന്നും പ്രകടനം നടത്തിയ ജഡേജയേയും വിളിച്ചു.
ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേര്‍ന്ന് കിരീടം സമ്മാനിക്കാനായി ധോണിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ രവീന്ദ്ര ജഡേജയോടും അംബാട്ടി റായുഡുവിനോടും തന്നോടൊപ്പം വരാന്‍ ധോണി വിളിക്കുകയായിരുന്നു. കിരീടം ഏറ്റുവാങ്ങുമ്പോള്‍ ഒരു വശത്തേക്ക് മാറിനിന്ന് ജഡേജയോടും റായുഡുവിനോടും കിരീടം ഏറ്റുവാങ്ങാന്‍ സിഎസ് കെ നായകന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 37കാരനായ അംബാട്ടി റായുഡു ഐപിഎല്ലില്‍ നിന്നും ഔദ്യോദിക വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫൈനലില്‍ രണ്ട് സിക്സും ഒരു ഫോറും നേടി എട്ട് പന്തില്‍ 19 റണ്‍സ് റായിഡു നേടിയിരുന്നു. മൂന്നോവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 38 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് റായിഡു ക്രീസില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് ജഡേജ സിക്സറും ഫോറുമടിച്ച് ടീമിനെ വിജയിപ്പിച്ചത്. റായിഡു ഐപിഎല്ലില്‍ നിന്നും വിരമിച്ചപ്പോള്‍ അടുത്ത സീസണ് കൂടി കളിക്കണമെന്ന ആഗ്രഹമാണ് ധോണി പങ്കു വെച്ചത്.
വിരമിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണെങ്കിലും ആരാധകർക്കുവേണ്ടി അടുത്ത സീസണിലും കളിക്കാൻ ശ്രമിക്കുമെന്നും ഉടൻ വിരമിക്കൽ തീരുമാനം ഇല്ലെന്നും ധോണി പറഞ്ഞു. ഈ വര്‍ഷം ഞാന്‍ കളിച്ച ഇടങ്ങളിലെല്ലാം ആരാധകരില്‍ നിന്ന് എനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും കാണുമ്പോള്‍ ബുദ്ധിമുട്ടേറിയ കാര്യം അടുത്ത ഒമ്പത് മാസവും കഠിനാധ്വാനം ചെയ്ത് അടുത്ത ഐപിഎല്ലില്‍ കൂടി കളിക്കുക എന്നതാണ്. എന്നാല്‍ അത് ശാരീരികക്ഷമത ഉള്‍പ്പെടെ മറ്റ് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും ധോണി പറഞ്ഞു.
തീരുമാനമെടുക്കാന്‍ എനിക്ക് മുന്നില്‍ ഇനിയും ആറോ ഏഴോ മാസമുണ്ട്. ആരാധകര്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിനും പിന്തുണക്കും അവര്‍ക്ക് നല്കാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും അടുത്ത സീസണില്‍ കൂടി കളിക്കുക എന്ന് പറഞ്ഞ ധോണി അതിനായി ശ്രമിക്കുമെന്നും പറഞ്ഞു.


