
സംസ്ഥാന സര്‍ക്കാരിന്റെ കെ.ഫോണിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കെഫോണിന്റെ ചെയര്മാന് ആരായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മധുവിധുവും ബെല്ലി ഡാന്‍സുമൊക്കെ മാറ്റി വെച്ച് ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വാ തുറക്കണമെന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘‘ആരായിരുന്നു കെ ഫോണ്‍ ചെയര്മാന്? അതാണ് മില്യന്‍ ഡോളര്‍ ചോദ്യം. ഇതിന്റെ ലോജിസ്റ്റിക്സ് മാനേജരായി എന്റെ മുന്‍ ഭര്‍ത്താവ് ജയശങ്കര്‍ ജോലി ചെയ്തിരുന്നു. കെ ഫോണില്‍ എന്നെപ്പോലെ തന്നെ വിനോദ് എന്നയാളും പിഡബ്ല്യുസി നിയോഗിച്ച് ജോലി ചെയ്തു. ഈ വിനോദ് ആരാണ്? കോണ്‍ഗ്രസ് നേതാവ് വി.എസ്.ശിവകുമാറിന്റെ ബന്ധു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി 'പിവി' നിയമിച്ച, പിഡബ്ല്യുസിയിലെ ജോലിക്കാരാണു ഞങ്ങള്‍. ഈ വിഷയം നേരത്തേ തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി മധുവിധുവും പ്രീപെയ്ഡ് ഡിന്നര്‍ നൈറ്റും ബെല്ലി ഡാന്‍സുമൊക്കെ ആസ്വദിക്കുന്നതിനു പകരം ഇപ്പോഴെങ്കിലും ദയവായി വാ തുറക്കണം.’’
കെ.ഫോണ്‍ ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ വിവാദവും പദ്ധതിയെ പിടികൂടി. ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ കേബിളിന്റെ ഒപ്റ്റിക്കല്‍ യൂണിറ്റ് പൂര്‍ണമായും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും ഇത് മെയ്ക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം ലംഘിക്കുന്നതായും വ്യക്തമാക്കിയിരുന്നു. കേബിളുകള്‍ നില്‍മിക്കുന്ന രണ്ട് കമ്പനികള്‍ ഇന്ത്യയിലുള്ളപ്പോഴാണ് ഒപ്റ്റിക്കല്‍ യൂനിറ്റ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതെന്നാണ് ആക്ഷേപം.
പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 20 ലക്ഷം കുടുംബത്തിന് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാകും. കേരളസര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ മുപ്പതിനായിരത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 75 ലക്ഷം കുടുംബത്തില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് കണക്കുകൂട്ടല്‍. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 20 ലക്ഷം കുടുംബത്തിന് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാകും.






