
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആശ്വാസം. ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന പ്രചാരണം നടക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി സച്ചിന് പൈലറ്റ്. തന്റെ ശബ്ദം ദുര്‍ബലമല്ല, നിലപാടുകളില്‍ നിന്ന് പിന്നാക്കം പോകില്ല എന്ന് സച്ചിന് പ്രഖ്യാപിച്ചപ്പോഴും അനുനയ നീക്കങ്ങള്‍ തത്ക്കാലത്തേക്കെങ്കിലും വിജയിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത നേതാവായിരുന്നു തൻ്റെ പിതാവെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. പിതാവ് രാജേഷ് പെെലറ്റിന്റെ അനുസ്മരണ ചടങ്ങിലായിരുന്നു സച്ചിന്റെ പരാമർശങ്ങൾ. 11ന് സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
ജനസേവനത്തിന് അധികാരം വേണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിയോട് സന്ധി ചെയ്യുമെന്ന് ആരും കരുതേണ്ട. നീതിക്കും, ന്യായത്തിനുമായി ഏതറ്റം വരെയും പോകും. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാട്ടം തുടരുമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.
ദൗസയില്‍ അച്ഛന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി പുതിയ പ്രതിമ അനാച്ഛാദനം ചെയ്തശേഷം സച്ചിന് നടത്തിയ പ്രസംഗം കേള്‍ക്കാൻ നൂറുകണക്കിന് കോണ്‍ഗ്രസുകാര്‍ ഒത്തുകുടി. അച്ഛൻ ആശയങ്ങളില്‍ ഒരിക്കലും ഒത്തുതീര്‍പ്പ് വരുത്തിയിട്ടില്ല. അഴിമതിയുമായി താനും സന്ധി ചെയ്യില്ല.
പാവപ്പെട്ടവരെ സഹായിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും സച്ചിന് പറഞ്ഞു.






