
ന്യൂയോര്‍ക്ക്: സാധാരണക്കാരായ ട്രക്ക് ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് മുമ്പ് രാഹുല്‍ഗാന്ധി ഇന്ത്യയില്‍ നടത്തിയ ട്രക്ക് യാത്ര വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. സമാന പരിപാടി രാഹുല്‍ അമേരിക്കയിലും നടത്തി. ഇന്ത്യന്‍ പ്രവാസികളുടേയും കുടിയേറ്റ തൊഴിലാളികളുടെയും ദുരിതം ഉയര്‍ത്തിക്കാട്ടുക ലക്ഷ്യമിട്ട് അമേരിക്കയില്‍ മറ്റൊരു ട്രക്ക് സവാരി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ നടത്തി.
വാഷിംഗ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കായിരുന്നു രാഹുലിന്റെ ട്രക്ക് യാത്ര. യാത്രയ്ക്കിടെ അദ്ദേഹം ട്രക്ക് ഡ്രൈവറുമായി സംവദിക്കുകയും അവരുടെ വെല്ലുവിളികളും ആശങ്കകളും ചര്‍ച്ച ചെയ്യുകയും ചെയ്തു. അമേരിക്കയിലെ പ്രവാസി തൊഴിലാളികളും കുടിയേറ്റക്കാരും നേരിടുന്ന പോരാട്ടങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ് പരിപാടിയിലൂടെ രാഹുല്‍ ലക്ഷ്യമിട്ടത്. യാത്രയ്ക്കിടയില്‍ ട്രക്കില്‍ പാട്ടിടാനും ആവശ്യപ്പെട്ടു. 'സിദ്ധു മൂസ്‌വാലയുടെ 295' പാട്ട് ഇടാനായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം.
യാത്രയില്‍ ഉടനീളം ഡ്രൈവറുമായി സംസാരിച്ച രാഹുല്‍ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ അമേരിക്കയില്‍ ജോലി ചെയ്യുമ്പോഴത്തെ അനുഭവങ്ങളും ചോദിച്ചറിഞ്ഞു. ഇന്ത്യയിലും അമേരിക്കയിലും ട്രക്ക് ഓടിക്കുമ്പോള്‍ നേരിടുന്ന വ്യത്യാസവും എത്ര രൂപ വേതനം കിട്ടുമെന്നതടക്കമുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്ത്യയില്‍ കിട്ടുന്നതിനേക്കാര്‍ ഏറെ കൂടുതലാണ് അമേരിക്കയിലെ ശമ്പളം എന്നായിരുന്നു ഡ്രൈവര്‍ താല്‍ജീന്ദര്‍ സിംഗിന്റെ മറുപടി. ഡ്രൈവറുടെ സുഖസൗകര്യങ്ങള്‍ കൂടി പരിഗണിച്ചാണ് എസിലെ ട്രക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇത് അങ്ങനെയല്ലെന്ന് ഡ്രൈവര്‍ പറഞ്ഞു.
ഇന്ത്യയിലും അമേരിക്കയിലും ഡ്രൈവര്‍ജോലി സംബന്ധിച്ച തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും രാഹുല്‍ഗാന്ധിയും താല്‍ജീന്ദര്‍ സിംഗും ചര്‍ച്ച ചെയ്തു. തൊഴിലില്ലായ്മ, കാര്‍ഷിക ദുരിതം തുടങ്ങിയ വിഷയങ്ങള്‍ ഊന്നിപ്പറഞ്ഞു കൊണ്ട് രാഹുല്‍ മുമ്പ് ഇന്ത്യയ്ക്കുള്ളില്‍ നടത്തിയ യാത്ര ശ്രദ്ധ നേടിയിരുന്നു.






