
ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ഏജന്റിന് എട്ട് വയസുകാരി നൽകിയ തെറ്റായ പരാതിയിൽ മർദ്ദനം. ഫുഡ് ഡെലിവറി ഏജന്റ് തന്നെ നിർബന്ധിച്ച് ടെറസിൽ കൊണ്ടുപോയെന്ന കുട്ടിയുടെ പരാതിയിലാണ് ജനങ്ങള്‍ 30 കാരനായ ഫുഡ് ഡെലിവറി ഏജന്റിനെ മർദിച്ചത്. പോലീസ് നീലാദ്രി റോഡിലെ അപ്പാർട്ട്മെന്റിന് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കുകയും പെൺകുട്ടി ഒറ്റയ്ക്ക് ടെറസിലേക്ക് പോയി അവിടെ കളിക്കുന്നത് കണ്ടെത്തുകയും ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.
എന്തുകൊണ്ടാണ് കുട്ടി നുണ പറഞ്ഞതെന്ന് അറിയില്ല, തനിക്ക് ഇപ്പോഴും തോളിൽ വേദനയുണ്ട് ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന എല്ലാവരും സെക്യൂരിറ്റി ഗാർഡുകളോടൊപ്പം ചേർന്ന് മർദിച്ചെന്നും ഏജന്റ് പോലീസിനോട് പറഞ്ഞു. “ഞാൻ ഇപ്പോൾ സിക്ക് ലീവിലാണ്. കൃത്യമായ അന്വേഷണം നടത്തിയതിന് ബെംഗളൂരു സിറ്റി പോലീസിന് ഞാൻ നന്ദി പറയുന്നു. സിസിടിവി ദൃശ്യങ്ങളാണ് എന്നെ രക്ഷിച്ചത്. അതുകൊണ്ട് തന്നെ സിസിടിവി ക്യാമറ ഇല്ലായിരുന്നെങ്കിലോ എന്നത് എന്നെ ഏറെ ആശങ്കപ്പെടുത്തുന്നു?”എന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അന്വേഷണത്തില്‍ ക്ലാസ് സമയത്ത് കളിച്ചതിന് മാതാപിതാക്കൾ തല്ലുമെന്ന് ഭയന്നാണ് ഇങ്ങനെ പറഞ്ഞതെന്ന് കുട്ടി സമ്മതിച്ചു. ഡെലിവറി ഏജന്റിനോട് കുട്ടിയുടെ മാതാപിതാക്കള്‍ ക്ഷമ ചോദിച്ചു. പോലീസ് ഇയാളോട് എതിർപരാതി നൽകാൻ ആവശ്യപ്പെട്ടപ്പോള്‍ “ഉടൻ, ഞാൻ എന്റെ ഭാര്യയോടും മകളോടും ഒപ്പം സ്വദേശമായ അസമിലേക്ക് താമസം മാറും. ഇവിടെ ഒരു പരാതി ഫയൽ ചെയ്താൽ നിയമ നടപടികൾക്കായി ഇവിടെ സന്ദർശിക്കേണ്ടി വരും. കോടതി വിചാരണ, എനിക്ക് താങ്ങാൻ കഴിയില്ല. എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.






