
തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ രാവിലെ ആരോപണവിധേയനെ പിന്തുണച്ച് രംഗത്തുവന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ഉച്ചകഴിഞ്ഞപ്പോള്‍ കേരള സര്‍വകലാശാല വി.സിക്കും കലിംഗ സര്‍വകലാശാലയ്ക്കും നേരേ ആക്രമണത്തിന്റെ കുന്തമുന തിരിച്ചു.
ആരോപണവിധേയനായ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് സംഘടന പരിശോധിച്ചെന്നും അദ്ദേഹത്തിന്റെ എം.കോം. പ്രവേശനത്തില്‍ ക്രമക്കേടില്ലെന്നുമാണ് ആര്‍ഷോ രാവിലെ മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍, ഈ വാദം പൊളിച്ച് കേരളാ സര്‍വകലാശാല വി.സിയും കലിംഗ സര്‍വകലാശാല രജിസ്ട്രാറും രംഗത്തുവന്നേതാടെ, ഉച്ചകഴിഞ്ഞ് മാധ്യമങ്ങളെക്കണ്ട ആര്‍ഷോ നിലപാടില്‍ മാറ്റമില്ലെന്നു വിശദീകരിക്കാന്‍ പാടുപെട്ടു.
ആര്‍ഷോ രാവിലെ പറഞ്ഞത്
നിഖില്‍ പരീക്ഷയെഴുതി പാസായതാണ്. അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച്, എം.കോം. പ്രവേശനത്തില്‍ ക്രമക്കേടില്ലെന്നു സംഘടനയ്ക്ക് ബോധ്യപ്പെട്ടു. എന്നാല്‍, നിഖിലിന്റെ ഹാജരിന്റെ കാര്യത്തില്‍ സംശയമുണ്ട്. അത് പരിശോധിക്കും. ഹാജര്‍ നിര്‍ബന്ധമില്ലാത്ത സര്‍വകലാശാല ഉണ്ടെങ്കില്‍ പരിശോധിക്കപ്പെടണം. നിഖിലിന്റെ രേഖകള്‍ എല്ലാം ഒറിജിനലാണ്. സര്‍ട്ടിഫിക്കറ്റ് കാണാതെയാണു മാധ്യമങ്ങള്‍ വ്യാജമെന്നു വാര്‍ത്ത നല്‍കിയത്. 2018-ല്‍ കായംകുളം കോളജിലെ യു.യു.സി. എന്ന നിലയിലാണു നിഖില്‍ യൂണിവേഴ്സിറ്റി യൂണിയന് ഭാരവാഹിയായത്. അതിനുശേഷമാണു കോഴ്സ് കാന്‍സല്‍ ചെയ്തത്.
നിഖില്‍ നല്കിയ രേഖകള്‍പ്രകാരം കലിംഗ സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമാണ്. എന്നാല്‍, അവിടെ പഠിച്ചതിന്റെ ഹാജര്‍ രേഖകളില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡിലെ സര്‍വകലാശാലയാണു കലിംഗ. അവിടെ ഹാജരില്ലാതെ പരീക്ഷ എഴുതാനാകുമോയെന്നു പരിശോധിക്കണം. ബി.ജെ.പിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹാജര്‍ നിര്‍ബന്ധമില്ലാതെ പരീക്ഷയെഴുതാന്‍ സാഹചര്യമൊരുക്കുന്ന സര്‍വകലാശാലകളുണ്ട്. കലിംഗ അങ്ങനെയാണോയെന്ന് അറിയില്ല. അതു പരിശോധിക്കണം.
നിഖിലിന്റെ കലിംഗയിലെ ബിരുദ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്ലിസ്റ്റും പരിശോധിച്ച് യഥാര്‍ഥമാണെന്നു ബോധ്യപ്പെട്ടു. എം.കോമിനു ചേരാന്‍ കേരള സര്‍വകലാശാലയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് വേണം. അതും പരിശോധിച്ച് ബോധ്യപ്പെട്ടു. 2021-ല്‍ കലിംഗയില്‍നിന്ന് നിഖില്‍ ബിരുദം നേടി. ഇക്കാര്യത്തില്‍ എസ്.എഫ്.ഐക്കു പരാതി ലഭിച്ചിട്ടില്ല. കലിംഗയില്‍ പ്രവേശനം നേടിയത് 2018-ലാണ്. 2021-ല്‍ അവിെടനിന്നു ജയിച്ചു. 2022-ലാണ് എസ്.എഫ്.ഐ. കായംകുളം ഏരിയാ സെക്രട്ടറിയായത്. നിഖിലിനെ എസ.്എഫ്.ഐ. ജില്ലാ കമ്മിറ്റിയില്‍നിന്നു മാറ്റിയതല്ല. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഒരു സീറ്റ് ഒഴിച്ചിട്ടതാണ്.
കലിംഗയില്‍ നിഖില്‍ റഗുലര്‍ വിദ്യാര്‍ഥിയായാണു പഠിച്ചത്. ഇവിടെ പഠിക്കുമ്പോള്‍ പരീക്ഷയെഴുതാനും കോഴ്സ് ജയിക്കാനും ആവശ്യത്തിനു ഹാജരുണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണമുന്നയിച്ചവര്ക്കെതിരേ കേസ് കൊടുക്കും. ഒരാള്‍ക്ക് ഒന്നിലധികം ബിരുദ കോഴ്സിന് ഒരേസമയം രജിസ്റ്റര്‍ ചെയ്യാമെന്ന് 2013-ല്‍ യു.ജി.സി. വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു കോഴ്സ് ക്യാന്‍സല്‍ ചെയ്യണം. ഈ നിയമം 2022-ല്‍ മാറ്റി. നിഖില്‍ കേരള സര്‍വകലാശയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതു പിന്നീട് ക്യാന്‍സല്‍ ചെയ്തു.
ഉച്ചകഴിഞ്ഞ് പറഞ്ഞത്
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. എസ്.എഫ്.ഐക്കു ബോധ്യമുള്ള കാര്യങ്ങളെക്കുറിച്ചാണു പറഞ്ഞത്. നിഖിലിനു ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. അദ്ദേഹം നല്കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റാണു പരിശോധിച്ചത്. സര്‍വകലാശാല നല്കിയ ആ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്നു ബോധ്യപ്പെട്ടു.
എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനാവശ്യമായ എല്ലാ രേഖകയും സര്‍വകലാശാലയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതെല്ലാം പരിശോധിച്ചാണു സര്‍വകലാശാല എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഒറിജിനലാണെന്നു പറഞ്ഞത്. സര്‍വകലാശാലയെ തെറ്റിദ്ധരിപ്പിക്കാനാണു ശ്രമിച്ചതെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കണം. എസ്.എഫ്.ഐക്കു കലിംഗ സര്‍വകലാശാലയില്‍ പോയി പരിശോധിക്കാന്‍ കഴിയില്ല.
ഒരേസമയത്ത് രണ്ടിടത്ത് കോഴ്സ് ചെയ്യാന്‍ കഴിയും. ഇപ്പോള്‍ പരിഹസിച്ച സര്‍വകലാശാല വി.സി: ഡോ. മോഹന്‍ കുന്നുമ്മലിനെതിരെതന്നെ അന്ന് ഇത്തരം ആരോപണം ഉയര്‍ന്നിട്ടുണ്ട്. 1989-91ല്‍ അദ്ദേഹം ഇവിടെയും ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ കോളജിലും ഒരേസമയം പി.ജി. ചെയ്തുവെന്ന് രേഖകളിലുണ്ട്. ആരോഗ്യസര്‍വകലാശാലയുടെയും കേരളയുടെയും വി.സിയായിട്ടുള്ള മോഹനന് കുന്നുമ്മല്‍ ആദ്യമായല്ല രാഷ്ട്രീയം കളിക്കുന്നത്.
കേരളത്തിനു പുറത്ത് പല സര്‍വകലാശാലകളും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ബിരുദം നല്കുന്ന രീതിയുണ്ട്. അവരുടെ ഏജന്റുമാര്‍ കേരളത്തില്‍ വ്യാപകമായുണ്ട്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇത്തരം ഇടപാടുകളില്‍നിന്നു വിട്ടുനില്‍ക്കണം. വലിയ മാഫിയയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ഇത്തരം മാഫിയകളെ കേന്ദ്രീകരിച്ച് വലിയ അന്വേഷണം നടത്തണം. അവര്‍ക്ക് പ്രവര്ത്തിച്ചുപോകാന് കഴിയാത്തതരത്തില്‍ നടപടിയുണ്ടാകണം. കലിംഗ മാത്രമല്ല, പല സര്‍വകലാശാലകളും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. സര്വലകശാലകളില് രജിസ്റ്റര്‍ ചെയ്ത് ക്ലാസില്‍ പോകാതെ പരീക്ഷ മാത്രം എഴുതിയ നിരവധി പേരുണ്ട്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണം.






