
തിരുവനന്തപുരം : എ ഐ ക്യാമറയിലെ കോടതി ഇടപെടല്‍ സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റെണി രാജു. ഹര്‍ജി കാരണം എ ഐ ക്യാമറയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ കോടതി പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കോടതി വിശ്വാസത്തിലെടുത്തിട്ടില്ല. പദ്ധതിയില്‍ ക്രമേക്കേടെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷം പരാജയപ്പെട്ടു.
ഇടപാടുകളില്‍ പരിശോധന നടക്കുന്നതില്‍ എതിര്‍പ്പില്ല. ഹര്‍ജിക്കാരുടെ ആവശ്യം എ.ഐ. പദ്ധതി നിര്‍ത്തിവെക്കണമെന്നായിരുന്നു. ഈ ആവശ്യം ഹൈക്കോടതി തളളി. ഹര്‍ജിക്കാരെ പ്രശംസിച്ചുകൊണ്ട് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സമഗ്രമായ പരിശോധനകൾ നടത്തി കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ കരാർ ഉണ്ടാക്കിയ ശേഷം മാത്രമേ കെൽട്രോണിന് മോട്ടോർ വാഹന വകുപ്പ് പണം നൽകൂ എന്നതാണ് മന്ത്രിസഭാ തീരുമാനം. ക്യാമറ പ്രവർത്തിപ്പിക്കുന്നതിന് കരാറിന്റെ ആവശ്യമില്ല. പണം നൽകുന്നതിനാണ് കരാറിന്റെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.






