
സദിയോ മാനേയുടെ ഇരട്ടഗോളില്‍ മുന്‍ ലോകചാംപ്യന്മാരായ ബ്രസീലിന് നാലിന്റെ പണി കൊടുത്ത് ആഫ്രിക്കന്‍ വമ്പന്മാരായ സെനഗല്‍. സൗഹൃദ മത്സരത്തില്‍ രണ്ടിനെതിരേ നാലു ഗോളടിച്ച് മാനേയും സംഘവും ബ്രസീലിനെ കീഴടക്കി. വിനീഷ്യസും, മാര്‍ക്വിനോസും റിച്ചാര്ലിസണുമെല്ലാം കളിച്ച ടീമിനെതിരേയാണ് സെനഗല്‍ ജയം നേടിയത്. ബ്രസീല്‍ നായകന് മാര്‍ക്വിനോസ് രണ്ടു ടീമിനായും ഗോളടിച്ചതായിരുന്നു കളിയിലെ കൗതുകം. രണ്ടു ടീമിനും രണ്ടാം ഗോള്‍ സമ്മാനിച്ചത് മാര്ക്വിനോസായിരുന്നു.
മാനേ ഇരട്ടഗോളുകളുമായി മുന്നില്‍ നിന്നപ്പോള്‍ ഡിയാലോയായിരുന്നു ടീമിന്റെ മറ്റൊരു സ്കോറര്‍. ബ്രസീലിന്റെ മറ്റൊരു ഗോള്‍ നേടിയത് ലൂക്കാസ് പക്വേറ്റയാണ്. കളിയുടെ 11 ാം മിനിറ്റില്‍ പക്വേറ്റയിലൂടെ ആദ്യം ഗോള്‍ നേടിയത് ബ്രസീലായിരുന്നു. പത്തു മിനിറ്റിനുള്ളില്‍ സെനഗല്‍ ഡിയാലയിലൂടെ ഒപ്പമെത്തി. രണ്ടാം പകുതിയില്‍ സ്വന്തം വലയില്‍ പന്തടിച്ച് ബ്രസീല്‍ നായകന് മാര്‍ക്വിനോസ് എതിരാളികള്‍ക്ക് ലീഡ് സമ്മാനിച്ചു. 52 ാം മിനിറ്റില്‍ മാനേ നല്കിയ പന്തില്‍ സാറിന്റെ ഹെഡ്ഡര്‍ വലയില്‍ നിന്നും മാറിപ്പോയി. ഗോള്‍ രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ മാര്‍ക്വിനോസ് നീട്ടിയ കാലില്‍ തട്ടി പന്ത് വലയില്‍ വീണു. പന്തിന്റെ ദിശമാറ്റാന്‍ അടുത്തുണ്ടായിരുന്ന എഡേഴ്സണ് ഒരു അവസരവും കിട്ടിയില്ല.
തൊട്ടുപിന്നാലെ ബോക്സിലേക്ക് നീട്ടിക്കിട്ടിയ പന്ത് വലയുടെ മുകളിലേക്ക് അടിച്ചുകയറ്റി മാനേ സെനഗലിന്റെ സ്കോര്‍ മൂന്നാക്കി. കഴിഞ്ഞഗോളിന് കാരണമായ തന്റെ പിഴവിന് മാര്‍ക്വിനോസ് തൊട്ടടുത്ത് തന്നെ പ്രായശ്ചിത്തവും ചെയ്തു. കോര്‍ണറില്‍ നിന്നും ആള്‍ക്കൂട്ടത്തിനിടയില്‍ പറന്നുവന്ന പന്ത് നെഞ്ചിലെടുത്ത് ഇടത്തു മറിച്ച് മാര്‍ക്വിനോസ് തൊടുത്ത ഇടംകാലനടി ക്രോസ്ബാറില്‍ ഉരുമ്മി വലയിലേക്ക് കയറി. ഏഴു മിനിറ്റുകള്‍ നീണ്ട ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ മാനേ വീണ്ടും സ്കോര്‍ ചെയ്തു. ഇത്തവണ സെനഗലിന്റെ ജാക്സണ് എഡേഴ്സണുമായി വണ്‍ ഓണ്‍ വണ്‍ സിറ്റുവേഷന് വന്നു. ജാക്സണെ തടയാനെത്തിയ കീപ്പര്‍ മുമ്പോട്ട് വന്ന് വീഴ്ത്തിയത് പെനാല്‍റ്റിയായി മാറി. കിക്ക് എടുത്ത മാനേയ്ക്ക് അല്‍പ്പം പോലും പിഴച്ചില്ല.
പോര്‍ച്ചുഗീസ് ക്ലബ്ബ് സ്പോര്‍ട്ടിംഗ് ലിസ്ബന്റെ ജോസ് അല്വാലാഡേ സ്റ്റേഡിയത്തിലായിരുന്നു മത്സരം. സൂപ്പര്‍താരം നെയ്മറും ഗബ്രിയേല്‍ ജസ്യൂസും ഒഴികെയുള്ള താരങ്ങളുമായിട്ടാണ് ബ്രസീല്‍ ഇറങ്ങിയത്. എന്നാല്‍ മാനേയും കൗളിബാളിയും മെന്‍ഡിയും സാറും ഉള്‍പ്പെടെയുള്ള എല്ലാ സൂപ്പര്‍താരങ്ങളെയും സെനഗല്‍ കളത്തിലിറക്കുകയും ചെയ്തു. കളിയിലെ പന്തവകാശത്തില്‍ ബ്രസീല്‍ 62 ശതമാനവുമായി മുമ്പിട്ട് നിന്നെങ്കിലൂം കയ്യില്‍ പന്തുകിട്ടിയ 38 ശതമാനം പൊസെഷന്‍ ഗോളാക്കി മാറ്റാന്‍ സെനഗലിനായതാണ് അവര്‍ക്ക് വമ്പന്‍ അട്ടിമറികളില്‍ ഒന്ന് സാധ്യമാക്കിയത്. ഇതാദ്യമായിട്ടാണ് ബ്രസീലിനെ സെനഗല്‍ പരാജയപ്പെടുത്തുന്നത്.
ലാറ്റിനമേരിക്കന്‍ ടീമിന്റെ മറ്റൊരു അട്ടിമറിയും ഇന്നലെ കണ്ടു. യൂറോപ്യന്‍ വമ്പന്മാരായ ജര്‍മ്മനിയെ കൊളംബിയ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഡയസിന്റെയും ക്വാര്ദാദോയുടേയും ഗോളുകളിലായിരുന്നു ലാറ്റിനമേരിക്കന്‍ ടീം യൂറോപ്പിലെ വമ്പന്മാരെ വീഴ്ത്തിയത്.





