
മോസ്ക്കോ: ഉക്രെയിനില്‍ ആക്രമണം നടത്തുന്നതിനിടയില്‍ റഷ്യന്‍ സൈന്യത്തിലെ ആഭ്യന്തരകലാപം രൂക്ഷമാക്കി കൂലിപ്പടയാളി ഗ്രൂപ്പായ വാഗ്നര്‍ സംഘം. വടക്കന്‍ റഷ്യയിലെ റോസ്തോവ് ഓണ്‍ ഡോണ്‍ തന്റെ സൈന്യം പിടിച്ചെടുത്തതായും താന്‍ ഇവിടുത്തെ സൈനിക താവളത്തില്‍ ഉണ്ടെന്നും പ്രഖ്യാപിച്ച് വാഗ്നര്‍ സംഘത്തിന്റെ തലവന്‍ യെവ്ഗെനി പ്രിഗോച്ചീവ്.
റഷ്യന്‍ സൈന്യത്തില്‍ വാഗ്നര്‍ ഗ്രൂപ്പ് വിമതസ്വരം ഉയര്‍ത്താന്‍ തുടങ്ങിയതോടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഉടന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തേക്കും. റഷ്യന്‍ സൈന്യത്തിന്‍െ നേതൃത്വത്തെ ഉടന്‍ വീഴ്ത്തുമെന്നും താനും തന്റെ ആയിരക്കണക്കിന് സൈനികരും മരിക്കന്‍ വരെ തയ്യാറാണെന്നും ഉക്രെയിനില്‍ നിന്നും തന്റെ സൈന്യം റഷ്യ മുറിച്ചുകടന്നിരിക്കുകയാണെന്നും പ്രിഗോച്ചിന് നേരത്തേ വെല്ലുവിളിച്ചിരുന്നു. റോസ്തോവ് ഓണ്‍ ഡോണ്‍ ഉക്രെയിനിലെ റഷ്യയുടെ വലിയ സൈനിക താവളങ്ങളില്‍ ഒന്നും ആയുധപ്പുരയുമാണ്.
താന്‍ ഇവിടെയുണ്ടെന്നും ഇവിടുത്തെ വിമാനത്തവളം ഉള്‍പ്പെടെ തന്റെ നിയന്ത്രണത്തിന് കീഴിലാണെന്നും പ്രിഗോച്ചിന് ടെലിഗ്രാമിലൂടെ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അവര്‍ ഔദ്യോഗിക ടെലിവിഷനിലൂടെ പറയുന്നത് വിശ്വസിക്കരുതെന്ന് റഷ്യക്കാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറയുന്നതിന്റെ നാലിരട്ടി സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
തങ്ങള്‍ കണ്ടെത്തി കെട്ടിടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ റഷ ്യയുടെ ജനറല്‍ സ്റ്റാഫ് ചീഫ് വലേരി ഗെരാസിമോവ് ഇവിടെ നിന്നും ഓടിയെന്നും പറഞ്ഞു. റോസ്തോവിലെ അധികൃതര്‍ നാട്ടുകാരോട് വീട്ടില്‍ തന്നെ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം പ്രിഗോച്ചിന് എതിരേ റഷ്യ സൈന്യത്തിനുള്ളില്‍ സായുധകലാപം സൃഷ്ടിച്ചെന്ന് ആരോപിച്ച് ക്രിമിനല്‍ കേസ് എടുത്തിരിക്കുകയാണ്.
പ്രിഗോച്ചിനെ ഉപേക്ഷിക്കാനും തങ്ങളുടെ റഷ്യന്‍ സൈന്യത്തിനൊപ്പം പോകാനും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വാഗ്നര്‍ ഗ്രൂപ്പിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. യെവ്ഗെനി പ്രിഗോച്ചിന് ക്രിമിനല്‍ നടപടികളിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കുകയാണെന്നും റഷ്യന്‍ സൈനിക പ്രതിനിധിയും അവരുടെ നിയമവിഭാഗവുമായും ഉടന്‍ ബന്ധപ്പെടാനും സുരക്ഷ ഉറപ്പാക്കാനും ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ആവശ്യപ്പെട്ടിരിക്കുകയാണ്.
യെവ്ജെനി പ്രിഗോച്ചിന് ആഭ്യന്തര സംഘര്‍ഷത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് റഷ്യ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. രോഷാകുലനായ പ്രഗോച്ചിന് ശനിയാഴ്ച തന്റെ ആളുകള്‍ യുക്രെയ്നില്‍ നിന്ന് റഷ്യയിലേക്ക് അതിര്‍ത്തി കടന്നതായും റഷ്യന്‍ സൈന്യത്തിനെതിരെ 'എല്ലാ വഴിയും' പോകാന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചു. നേരത്തെ, റഷ്യ തന്റെ ആളുകള്‍ക്കെതിരെ ആക്രമണം നടത്തുകയും അവരില്‍ 2,000 പേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന് വാഗ്നര്‍ തലവന്‍ ആരോപിച്ചിരുന്നു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനും പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിനെതിരേയും രുക്ഷ വിമര്‍ശനമാണ് പ്രഗോച്ചിന് നടത്തിയത്. പ്രതിരോധ മന്ത്രാലയം പൊതുജനങ്ങളെയും പ്രസിഡന്റിനെയും വഞ്ചിക്കുകയാണെന്നും പറഞ്ഞിരുന്നു. റഷ്യന്‍ അധികാരികളോട് പ്രതികാരം ചെയ്യുമെന്ന് വാഗ്നര്‍ ബോസ് പ്രതിജ്ഞയെടുക്കുമ്പോള്‍, ക്രെംലിന് അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും ഉത്തരവിട്ടു. റഷ്യയുടെ ഉക്രെയ്നിലെ ടോപ്പ് കമാന്‍ഡര്‍ സെര്‍ജി സുറോവികിന് വെള്ളിയാഴ്ച വൈകുന്നേരം വാഗ്നര്‍ പോരാളികളോട് ആഭ്യന്തര പോര് അവസാനിപ്പിക്കാനും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇഷ്ടം അനുസരിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം, മോസ്കോയിലും ക്രെംലിനിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മണിക്കൂറുകളായി പ്രദേശത്ത് സൈനിക സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. ബഖ്മുട്ട് നഗരം പിടിച്ചെടുക്കാന്‍ റഷ്യയെ സഹായിച്ച വാഗ്നര്‍ തലവന്‍ വെള്ളിയാഴ്ച റഷ്യന്‍ സൈന്യം വാഗ്നര്‍ ക്യാമ്പില്‍ ഒരു ആക്രമണം നടത്തിയെന്ന് ആരോപിച്ചിരുന്നു. തന്റെ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവെച്ചിട്ടതായും പ്രിഗോജിന്‍ അവകാശപ്പെട്ടു. അതേസമയം ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.






