
കൊച്ചി: വ്യാജരേഖ കേസിൽ കായംകുളം എം.എസ്.എം കോളേജിന് വീഴ്ചപറ്റിയെന്ന് മന്ത്രി ആർ.ബിന്ദു. നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് എം.എസ്.എം കോളേജ് തിരിച്ചറിയേണ്ടതായിരുന്നുവെന്നും തങ്ങൾ പഠിപ്പിച്ച വിദ്യാർത്ഥിയെ വകുപ്പിലെ അദ്ധ്യാപകർ തിരിച്ചറിഞ്ഞില്ലെന്നത് ഗൗരവകരമാണെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്നുവർഷം പഠിപ്പിച്ച വിദ്യാർഥി മറ്റൊരു സർവകലാശാലയിൽ പഠിച്ചോ എന്നറിയേണ്ട ഉത്തരവാദിത്വം അധ്യാപകർക്കുണ്ട്. നിഖിൽ തോമസിന്റെ തുല്യതാസർട്ടിഫിക്കറ്റിൽ കേരള സർവകലാശാലയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ല. സർട്ടിഫിക്കറ്റുകളല്ല, കോഴ്സിന്റെ വിഷയങ്ങൾ മാത്രമാണ് പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിഖില്‍ തോമസിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ഒളിവില്‍ പോകുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ കായംകുളം കരിപ്പുഴ തോട്ടില്‍ ഉപേക്ഷിച്ചെന്നാണ് നിഖില്‍ പോലീസിന് നല്കിയ മൊഴി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ നിഖില്‍ തോമസിനെ ശനിയാഴ്ച കായംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് മഹാരജാസിലെ അഡ്മിഷന് സംവിധാനത്തില്‍ നിന്ന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ മാറ്റി പകരം കെ.ഇ.എല്‍ ഏല്‍പ്പിച്ചെന്നും . എന്താണ് സംഭവിച്ചതെന്നറിയാന്‍ കോളേജില്‍ നേരിട്ടെത്തുമെന്നും മന്ത്രി പറഞ്ഞു.






