
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവച്ച രോഗി മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ എത്തിക്സ് കമ്മിറ്റി. വൃക്ക എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാന്‍ ആശുപത്രി അധികൃര്‍ ഉണ്ടായിരുന്നില്ലെന്ന ആക്ഷേപം കമ്മിറ്റി പരിഗണിച്ചിട്ടില്ല. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വൃക്ക സ്വീകരിക്കാന്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ വൃക്കയുമായി ഓടിയത് വന്‍ വിവാദത്തിലേക്ക് എത്തിയിരുന്നു.
തിരുവനന്തപുത്ത് ചികിത്സയില്‍ കഴിയുന്ന 62 വയസ്സുകാരന് സുരേഷിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ വൃക്ക അനുയോജ്യമെന്ന് കണ്ടെത്തിയതോടെയാണ് അവയമാറ്റത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ ആംബുലന്‍സ് വൃക്കയുമായി എത്തിയപ്പോള്‍ ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല. വൃക്ക സ്വീകരിച്ച സുരേഷ് അടുത്ത ദിവസം മരിച്ചതോടെ ഇത് വിവാദമാവുകയായിരുന്നു . പിന്നാലെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനാല്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോര്‍ജിനേയും, യൂറോളജി വിഭാഗം മേധാവി ഡോ. എസ്. വാസുദേവന്‍ പോറ്റിയേയും സസ്പെന്റ് ചെയ്തു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിച്ച മെഡിക്കല്‍ എത്തിക്സ് കമ്മിറ്റി ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത് ക്ലീന്‍ ചിറ്റാണ്. വൃക്ക കൊണ്ട് വന്നതിനോ ശസ്ത്രക്രിയ നടത്തിയതിലോ വീഴ്ചയില്ല. വൃക്ക എത്തിക്കുന്നതിന് മുമ്പ് ശസ്ത്രക്രിയക്കുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും മുന്നേ സുരേഷിന്റെ ഡയാലിസിസ് ആരംഭിച്ചിരുന്നുവെന്നും എല്ലാ വകുപ്പിലെയും ഡോക്ടര്‍മാര്‍ ഈ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സുരേഷിന് നിരവധി രോഗങ്ങളുള്ളതിനാല്‍ വൃക്ക സ്വീകരിക്കുമ്പോള്‍ അത് പൂര്‍ണ വിജയമാകില്ലെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നുവെന്നും കുടുംബം സമ്മതം നല്കിയ ശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയതെന്നുമുള്ള മൊഴി കമ്മിറ്റി വിലയിരുത്തി. ശസ്ത്രക്രിയില് വീഴ്ച കണ്ടെത്താനായിട്ടില്ലെന്നും എത്തിക്സ് കമ്മിറ്റി പറയുന്നു. എന്നാല്‍ വൃക്ക സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്ന ആക്ഷേത്തില് മൗനം പാലിക്കുകയാണ് എത്തിക്സ് കമ്മിറ്റി.





