
കൊച്ചി: അനാഥാലയങ്ങള്‍ക്കുള്ള വിദേശഫണ്ട് സ്ഥലം വാങ്ങാനോ, കെട്ടിടം പണിയാനോ വിനിയോഗിച്ചുകൂടെന്ന കേന്ദ്ര നിബന്ധന വന്നതോടെ കിട്ടുന്ന പണം വച്ച് കൂടുതല്‍ സ്ഥാപനങ്ങള്‍ തുടങ്ങി വന്‍കിട ട്രസ്റ്റുകള്‍. ഇതിനായി ഈ രംഗത്തെ ചെറുകിട സ്ഥാപനങ്ങളെ പൂട്ടിക്കുന്നു.
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡില്‍ കയറിപ്പറ്റിയും സാമൂഹികനീതി വകുപ്പ് ഓഫീസര്‍മാരെ സ്വാധീനിച്ചുമാണ് വന്‍കിടക്കാര്‍ ചെറിയ അനാഥാലയങ്ങളെ ഒതുക്കുന്നത്. ഇതിനായി സംസ്ഥാന വ്യാപക ശൃംഖല പ്രവര്‍ത്തിക്കുന്നതായി ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു.
സാമൂഹികനീതി വകുപ്പില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ജീവനക്കാരാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. ചെറുകിട സ്ഥാപനങ്ങളില്‍ അടിക്കടി റെയ്ഡ് നടത്തിയും പരിശോധനകളുടെ പേരില്‍ ബുദ്ധിമുട്ടിച്ചും അവ പൂട്ടിക്കും. ഏറ്റവും ഒടുവില്‍ പത്തനംതിട്ടയിലാണ് ഇത്തരം അടച്ചുപൂട്ടലുണ്ടായത്.
പൂട്ടിപ്പോകുന്ന സ്ഥാപനത്തിനു സമീപം പുതിയ സ്ഥാപനം ഉയര്‍ത്തുന്നതാണ് ശൈലി. വിവരാവകാശ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം എട്ട് അനാഥാലയങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. 2010 മുതല്‍ സംസ്ഥാനത്ത് നൂറോളം അനാഥാലയങ്ങള്‍ അടച്ചുപൂട്ടി. പല ജില്ലകളിലും സാമൂഹികനീതി വകുപ്പില്‍ പത്ത് വര്‍ഷത്തിലേറെയായി സ്ഥലംമാറ്റമില്ലാതെ തുടരുന്ന ഉദ്യോഗസ്ഥരുണ്ട്.
ഇവര്‍ നിലനില്‍ക്കുന്നത് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിലുള്ള സ്വാധീനത്താലാണ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പോലും നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ഓര്‍ഫനേജ് സ്ഥാപനങ്ങളാണ് ഇതിനു പിന്നില്‍. സൂപ്രണ്ടുമാര്‍ സ്ഥലംമാറി പോകാത്തതിനാല്‍ പ്രൊമോഷന് കിട്ടാത്ത ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത് അടുത്തിടെയാണ്.






