
കൊൽക്കത്ത∙ ബംഗാളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ് തേരോട്ടം തുടരുന്നു. ഗ്രാമപഞ്ചായത്തു സീറ്റുകളിലും ജില്ലാ പഞ്ചായത്തിലുമെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് മികവ് തുടരുകയാണ്. 445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. 21 ഗ്രാമപഞ്ചായത്തു സീറ്റുകളില്‍ മാത്രമാണ് ബിജെപിയ്ക്ക് ലീഡ്.
അതേസമയം സിപിഎം - കോൺഗ്രസ് സഖ്യത്തിന് കാര്യമായ മുന്നേറ്റമില്ല. പേപ്പര്ബാലറ്റില് നടന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍ ഏറെ വൈകിയായിരിക്കും ഫലങ്ങള്‍ പുറത്തുവരിക. ആറു റൗണ്ടുകളായാണു വോട്ടെണ്ണൽ. കഴിഞ്ഞ ദിവസങ്ങള്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത പോലീസ് വിന്യാസമുണ്ട്.
73,887 സീറ്റുകളിലേക്ക് 206,000 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിച്ചത്. കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ. മുതിർന്ന ഉദ്യോഗസ്ഥർക്കു മാത്രമാണു കൗണ്ടിങ് കേന്ദ്രങ്ങളിൽ ഫോൺകോളുകൾ എടുക്കാൻ അനുവാദമുള്ളു. അതേ സമയം ബിജെപി കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവേശിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് സംഘര്‍ഷം പുകയുന്നുണ്ട്.
പ്രതിപക്ഷ കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിലേക്കു കയറ്റുന്നില്ലെന്നു ആരോപിച്ച് കത്വ പൊലീസ് സ്റ്റേഷനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ഡയമൗണ്ട് ഹാർബറിൽ ബോംബേറ് നടന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തില്‍ 21 പേര്‍ക്കാണ് ജീവന് നഷ്ടമായത്. അക്രമത്തിലേർപ്പെടുന്നവർക്ക് എതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ സി.വി. ആനന്ദബോസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഫലപ്രഖ്യാപനത്തിന് പിന്നാലെ അക്രമം വീണ്ടും ഉണ്ടാകുമോ എന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്.






