
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. അക്കാദമി ചെയര്മാന് സ്ഥാനത്തു നിന്നും സംവിധായകന് രഞ്ജിത്തിനെ മാറ്റി നിര്‍ത്തണമെന്നും അല്ലാത്തപക്ഷം നിയമനടപടിക്ക് മുതിരുമെന്നും വ്യക്തമാക്കി സംവിധായകന് വിനയന് രംഗത്ത് വന്നു.
തല്ലിപ്പൊളി ചിത്രമെന്ന് പറഞ്ഞ് വിനയന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിനെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചു. ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ തിരുത്താനും രഞ്ജിത്ത് ശ്രമിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് വിനയന് രഞ്ജിത്തിനെതിരേ നടത്തിയിരിക്കുന്നത്.
അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം കൂടിയായ നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം വിനയന് ഇന്നലെ പുറത്തുവിട്ടതിന് പിന്നാലെയാണ് കടുത്ത പ്രസ്താവനയും വിനയന് നടത്തിയത്. രഞ്ജിത്തിന്റെ ശബ്ദരേഖയടക്കം കോടതിയില്‍ ഹാജരാക്കാനാണ് വിനയന്റെ ആലോചന.
അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. പല അവാര്‍ഡുകള്‍ക്കും പത്തൊന്‍പതാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാന്‍ രഞ്ജിത്ത് ശ്രമം നടത്തിയെന്നായിരുന്നു വിനയന്റെ ആരോപണം.
തന്റെ ചിത്രത്തിന് മൂന്ന് അവാര്‍ഡുകള്‍ നല്കാന് ജൂറി തീരുമാനിച്ചപ്പോള്‍ രഞ്ജിത്ത് അവാര്‍ഡ് നിര്‍ണയം തിരുത്താന്‍ ഇടപെട്ടു എന്നാണ് വിനയന്റെ ആരോപണം. വിവാദം സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായെങ്കിലും ഇതുവരെയും ചലച്ചിത്ര അക്കാദമിയോ, രഞ്ജിത്തോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയര്‍മാനുമായ നേമം പുഴ്ചപരാജിന്റെ ഓഡിയോ സന്ദേശമാണ് സംവിധായകന് വിനയന് പുറത്തുവിട്ടത്.
പത്തൊന്‍പതാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങള്‍ ബാഹ്യസമ്മര്‍ദ്ദത്താല്‍ എതിര്‍ത്തെന്നാണ് ഓഡിയോ സന്ദേശത്തില്‍ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് തുടരാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.






