
ഗുരുഗ്രാം: കലാപം ശക്തമായിരിക്കുന്ന ഹരിയാനയില്‍ അക്രമത്തിന് ഇരയായവരില്‍ ജഡ്ജിയും മകളും. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയ അഞ്ജലി ജെയ്നാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. കലാപകാരികള്‍ കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ജഡ്ജിയും മൂന്ന് വയസ്സുള്ള മകളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും കാര്‍ ഉപേക്ഷിച്ച് ഒരു വര്‍ക്ക്ഷോപ്പിലേക്ക് ഓടി രക്ഷപ്പെട്ടതായും വ്യാഴാഴ്ച നൂഹ് പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തമാക്കുന്നു.
മൂന്ന് വയസ്സുള്ള മകളുമായി ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴാണ് കാറിനടുത്തേക്ക് കലാപകാരികള്‍ എത്തിയത്. നൂഹില്‍ കലാപകാരികള്‍ അടുക്കുമ്പോള്‍ കാറില്‍ ഇവര്‍ ഇരുവരേയും കൂടാതെ ഗണ്‍മാനും ഉണ്ടായിരുന്നു. പിന്നീട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിയാന പോലീസ് കേസെടുത്തിട്ടുണ്ട്. ജൂലൈ 31 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയ അഞ്ജലി ജെയ്ന്‍ മകളുമായി നല്‍ഹാദിലെ എസ്കെഎം മെഡിക്കല്‍ കോളേജില്‍ മരുന്നിന് പോയത്. ഇവര്‍ ഡല്‍ഹി ആല്‍വാര്‍ റോഡിലെ ബസ് സ്റ്റാന്റിന് സമീപത്ത് എത്തിയപ്പോള്‍ കലാപകാരികളുടെ മുന്നില്‍ പെട്ടു.
''ആള്‍ക്കൂട്ടം വാഹനങ്ങള്‍ ആക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചിലതിന് തീയിടുകയും ചെയ്തു. പൊടുന്നനെ ഞങ്ങളുടെ കാറിന് നേരെ കല്ലെറിയാന്‍ തുടങ്ങി. കാറിന്റെ ഒരു ചില്ല് പൊട്ടി. കല്ലേറ് തുടര്‍ന്നുകൊണ്ടേയിരുന്നു. വാഹനത്തില്‍ നിന്നും ഇറങ്ങുകയേ രക്ഷയുണ്ടായിരുന്നുള്ളൂ. ജീവന് രക്ഷിക്കാന്‍ മകളെയും എടുത്തുകൊണ്ട് വാഹനത്തില്‍ നിന്നും ഇറങ്ങി പഴയ ബസ്സ്റ്റാന്റിന് സമീപത്തെ ഒരു വര്‍ക്ക്ഷോപ്പില്‍ അഭയം തേടി. കുറേനേരം വര്‍ക്ക്ഷോപ്പില്‍ നിന്ന ശേഷം ചില വക്കീലന്മാര് വന്ന് രക്ഷപ്പെടുത്തി'' പോലീസിന്റെ എഫ്ഐആറില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മൊഴിയില്‍ പറയുന്നു.
പിറ്റേന്ന് വന്നു നോക്കീയപ്പോള്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഔദ്യോഗികകാര്‍ കത്തിച്ച നിലയിലായിരുന്നു. ജയ്ഭാരത് മാതാ വാഹിനിയുടെ തലവന്‍ ദിനേഷ് ഭാരതി എന്നയാള്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കല്‍, അനധികൃതമായി കൂട്ടം ചേരല്‍, സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കല്‍, കൊലപാതകശ്രമം, ആയുധം കൈവശം വെയ്ക്കല്‍ എന്നീ വകുപ്പുകളെല്ലാമാണ് ചുമത്തിയിരിക്കുന്നത്.






