
സിനിമ വിജയിച്ചവരുടെ മാത്രമല്ല വീണവരുടെയും കൂടി കഥകളടങ്ങുന്ന ഒരു വിസ്മയമാണ്. പൊരുതിതോറ്റു പോയവരും വീണിടത്തു നിന്ന് കരകയറി വന്നവരും സിനിമയില്‍ ധാരാളം. അങ്ങനെയുള്ള നല്ല സിനിമകളുടെ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ നിര്‍മാതാവാണ് ദിനേശ് പണിക്കര്‍. പല തവണ വീണു പോയെങ്കിലും അവിടെ നിന്ന് ആത്മവിശ്വാസത്തോടെയാണ് ദിനേശ് കരകയറിയത്. ഇന്ന് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി അഭിനയത്തില്‍ സജീവമാണ് ദിനേശ് പണിക്കര്‍. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും കൈ വച്ചപ്പോള്‍ അപ്രതീക്ഷിതമായി കൈ പൊള്ളിയതിനെക്കുറിച്ചും അതില്‍ നിന്നും കരകയറിയതിനെക്കുറിച്ചുമെല്ലാം ദിനേശ് പല തവണ പറഞ്ഞിട്ടുണ്ട്. തന്റെ യുട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി മല്ലിക സുകുമാരനുമായുള്ള ആത്മബന്ധവും സൗഹൃദവും എത്രത്തോളമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് പണിക്കര്‍. മല്ലിക സുകുമാരനോട് തനിക്കെന്നും ബഹുമാനമാണെന്നാണ് ദിനേശ് പറയുന്നത്.
‘‘ഞാൻ വളരെ ബഹുമാനിക്കുന്ന ഒരു സ്ത്രീയാണ് മല്ലിക സുകുമാരാൻ. സുകുമാരന്റെ ഭാര്യ എന്ന നിലയിലാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. 1995 ബോക്സര്‍ എന്ന് ചിത്രത്തില്‍ ചെറിയ ഒരു പ്രശ്നമുണ്ടായിരുന്നു. സുകുമാരനെ ആ സമയത്ത് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയ സമയം ആയിരുന്നു. ആ പ്രശ്നം എന്റെ സിനിമയെ ബാധിച്ചിരുന്നു. ഞാൻ മുൻകൈ എടുത്താണ് ആ പ്രശ്നം പരിഹരിച്ചത്. മലയാള സിനിമയിലെ അതികായനായ മധു സാര്‍, മമ്മൂട്ടി, മോഹൻലാല്‍ എന്നിവരൊക്കെ ഇടപെട്ടാണ് അന്ന് അത് പരിഹരിച്ചത്. അന്ന് ആ പ്രശ്നം തീര്‍ക്കാൻ വേണ്ടി ചെന്നപ്പോള്‍ മല്ലിക സുകുമാരൻ കാണിച്ച മര്യാദയും സ്നേഹവും ഇന്നും എനിക്ക് ഓര്‍മയുണ്ട്. അന്ന് സുകുമാരൻ ചേട്ടൻ മാത്രമായിട്ടാണ് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചതെങ്കില്‍ അത് തീരില്ലായിരുന്നു. ചേച്ചിയും കൂടി മുൻകൈ എടുത്താണ് അന്ന് പ്രശ്നം പരിഹരിച്ചത്. ആ ഒരു ബഹുമാനം എനിക്ക് ഇന്നും അവരോടുണ്ട്. എന്നേക്കാള്‍ ഒന്നോ രണ്ടോ വയസിന് മൂത്തതാണവര്‍. അതുകൊണ്ട് ചേച്ചി എന്നൊരു സ്ഥാനം ഞാൻ പുള്ളിക്കാരിക്ക് കൊടുക്കും. പിന്നെ അവരുടെ കഴിവുകള്‍ സമ്മതിച്ചുകൊടുത്തെ പറ്റൂ. ഒരു സൂപ്പര്‍ ലേഡി എന്നൊക്കെ പറയാം. കൂടാതെ രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ അമ്മയാണവര്‍. ഇന്ദ്രജിത്തൊരു താരമായില്ലെങ്കിലും നല്ലൊരു നടനാണയാള്‍. ഇത്തവണ അമ്മയുടെ മീറ്റിങ്ങിന് ചെന്നപ്പോള്‍ ഇന്ദ്രജിത്ത് ഉണ്ടായിരുന്നു. വളരെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്തു. പൃഥ്വിരാജ് അത്രക്ക് ഫ്രണ്ട്ലി അല്ലെങ്കില്‍ പോലും അസാധ്യ നടനാണയാള്‍. എല്ലാ രീതിയിലും അയാളുടെ കഴിവുകള്‍ അംഗീകരിക്കണം...’’ ദിനേശ് പറയുന്നു.
കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനായ ദിനേശ് പണിക്കര്‍ എന്ന നിര്‍മാതാവിനെയല്ല അഭിനേതാവിനെയാണ്. സ്വപ്നത്തിലെ പണിക്കര്‍ വക്കീലിനെയും പട്ടുസാരിയിലെ കൊച്ചേട്ടനെയും ഹരിചന്ദനത്തിലെ വെങ്കിടി സ്വാമിയേയുമൊക്കെ അതില്‍ പെടും. രസതന്ത്രത്തില്‍ ബിരുദം നേടി ബിസിനസിലേക്ക് തിരിഞ്ഞതിനു ശേഷമാണ് ദിനേശ് സിനിമാ നിര്‍മാതാവായത്. മലയാള താരങ്ങളുടെ സംഘടനയായ അമ്മയിലെയും സജീവ പ്രവര്‍ത്തകനാണ് ദിനേശ്. നാല്‍പ്പത് വര്‍ഷത്തിലേറെയായി മോഹൻലാലുമായി ദിനേശിന് സൗഹൃദമുണ്ട്.






