
തിരുവനന്തപുരം: കോടികളുടെ സ്വത്തില്ലെന്നും പിതാവിന്റെ പേര് ഉപയോഗിച്ച് ഒന്നും നേടിയിട്ടില്ലെന്നും താന്‍ ചെയ്യുന്നത് തന്റെ ജോലിയാണെന്നും ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഫാഷന്‍ വസ്ത്രങ്ങളും ടൂറിസ്റ്റ് ഡെസ്റ്റിനേഷനും യാത്രകളും തന്റെ ജോലിയുടെ ഭാഗമാണെന്നും ഇതെല്ലാം ഉപയോഗിച്ച് തനിക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തരുതെന്നും അച്ചു ഉമ്മന്‍ പറയുന്നു.
കരിയറുമായി ബന്ധപ്പെടുത്തി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് യശ്ശശരീരനായ തന്റെ പിതാവിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്ന രീതിയിലാണെന്നും അത് നിരാശാജനകമാണെന്നും പോസ്റ്റില്‍ പറയുന്നു. ഫാഷന്‍, യാത്ര, ലൈഫ് സ്റ്റൈല്‍, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ തന്റെ കണ്ടന്റുകള്‍ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അവയൊക്കെ പരിചയപ്പെടുത്തന്നതാണ് തന്റെ ജോലിയെന്നും എന്നാല്‍ പിതാവിന്റെ പേരുകള്‍ ഇക്കാര്യത്തിലൊന്നും താന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും ചെയ്തിരുന്ന എല്ലാ കാര്യത്തിലും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പേജിലൂടെയാണ് അച്ചു ഉമ്മന്റെ പ്രതികരണം. കഴിഞ്ഞ കുറേ ദിവസമായി ഇടത് സൈബര്‍ ഇടങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അച്ചു ഉമ്മന്‍. വീണാ വിജയനെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തിയ മാസപ്പടി ആരോപണത്തിന് പിന്നാലെ അച്ചു ഉമ്മന്റെ അപ്പിയറന്‍സും ഫാഷന്‍ സെന്‍സുമെല്ലാം ഉയര്‍ത്തി സൈബര്‍ പ്രചരണങ്ങളും വന്നത്.
അച്ചു ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി ഞാൻ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്.
ഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലർത്തിയിട്ടുമുണ്ട്.
എന്നാൽ, കുറച്ചു ദിവസങ്ങളായി ചില സൈബർ പോരാളികൾ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യശ്ശശരീനായ എന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകൾ. ഇതു വളരെ നിരാശാജനകമാണ്.
പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.
എന്നാൽ, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവർത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു.






