
പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ ഇത് രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കരുത്. കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ ജനപ്രതിനിധികളെ പങ്കെടുപ്പിക്കരുത്. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെടുകയും ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം വന്നത്. വിതരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകുകയുണ്ടായി.
എന്നാല്‍ ഓണക്കിറ്റ് വാങ്ങില്ലെന്ന് യുഡിഎഫ് എംഎൽഎമാർ അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി സപ്ലൈകോ രംഗത്തെത്തി. എംഎൽഎമാർക്കുള്ളത് സാധാരണ ഓണക്കിറ്റല്ലെന്നും റീബ്രാൻഡിങ്ങിന്റെ ഭാഗമായി ശബരി ഉൽപന്നങ്ങളാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും നൽകുന്നതെന്നും സപ്ലൈകോ അറിയിച്ചു. എംഎൽഎമാർക്കുള്ളത് മഞ്ഞക്കാർഡ് ഉടമകൾക്ക് നൽകുന്ന ഓണക്കിറ്റ് അല്ലെന്നാണ് സപ്ലൈകോ വ്യക്തമാക്കുന്നത്. എംഎൽഎമാർക്കുള്ള കിറ്റിൽ 12 ഇനം ശബരി ഉത്പന്നങ്ങളാണ് ഉള്ളത്. മഞ്ഞക്കാർഡ് ഉടമകൾക്ക് നൽകുന്നത് 14 ഇനങ്ങൾ ഉൾപ്പെടുത്തിയ കിറ്റാണ്.
അതേസമയം എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ് അറിയിച്ചിരുന്നു. എംഎൽഎമാർക്കുള്ള സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് പ്രതിപക്ഷം സ്വീകരിക്കില്ല. പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത കിറ്റ് സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കി. യുഡിഎഫിന് സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂട്ടിച്ചേര്‍ത്തു.






