
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന പോഡിയത്തില്‍ ഇന്ത്യന്‍താരം നീരജ് ചോപ്ര കയറി നിന്നപ്പോള്‍ തൊട്ടടുത്ത രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സ്ഥലത്ത് പാകിസ്താന്റെ അര്‍ഷദ് നദീമുണ്ടായിരുന്നു. പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇരുവരുടേയും കാര്യത്തില്‍ ഒരു മാറ്റവുമില്ല. ഇന്ത്യയുടെ നീരജിനെ പോലെ പാകിസ്താനിലേക്ക് അനേകം മെഡലുകളാണ് അര്‍ഷദ് നദീം കൊണ്ടുവന്നത്.
പാകിസ്താനിലെ വീട്ടില്‍ നീരജിന്റെ വീഡിയോകള്‍ കണ്ടാണ് അര്‍ഷദും തന്റെ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത്. ഗ്രാമത്തിലെ മുഴുവന്‍ ആള്‍ക്കാരും ഉറക്കമിളച്ചാണ് ലോകവേദിയില്‍ അര്‍ഷദ് മത്സരിക്കുന്നത് ടെലിവിഷനില്‍ കണ്ടത്. പിറ്റേന്ന് എല്ലാവര്ക്കും പണിക്കു പോകുകയും ചെയ്യണമായിരുന്നു. എന്നിരുന്നാലും തങ്ങളുടെ മകന് ലോകവേദിയില്‍ ഒരു മെഡല്‍ നേടുന്നത് കാണാന്‍ ഏവരും ആകാംഷയോടെ കാത്തിരുന്നതായി അര്‍ഷദിന്റെ അമ്മാവന് അഷ്റഫിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടക്കത്തിലൊന്നും ജാവലിന്‍ ത്രോ എന്നാല്‍ എന്താണെന്ന് അഷ്റഫിന് അറിയുമായിരുന്നില്ല. പിന്നീട് അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതോടെ അര്‍ഷദിന് ഏറ്റവും കൂടതല്‍ പ്രോത്സാഹനം നല്‍കിയത് അഷ്റഫ് ആയിരുന്നു. ഈ കായിക ഇനത്തില്‍ അര്‍ഷദ് മികവ് കണ്ടെത്തിയതോടെ പാകിസ്താനിലേക്ക് കിരീടങ്ങള്‍ വരാന്‍ തുടങ്ങി. പാകിസ്താനെ മാത്രമല്ല തങ്ങളുടെ ഗ്രാമത്തെയും അര്‍ഷദ് അന്താരാഷ്ട്രവേദിയിലേക്ക് ഉയര്‍ത്തിയതായും അഷ്റഫ് പറയുന്നു.
അര്‍ഷദ് കിരീടം നേടുമ്പോള്‍ സഹോദരന്മാരും സഹോദരിമാരും ഏറെ സന്തോഷിച്ചു. ഇന്ത്യാക്കാരനായ ഒരു കുട്ടി സ്വര്‍ണ്ണം നേടി. വീട്ടിലുള്ളപ്പോള്‍ അര്‍ഷദ് പതിവായി പറയുമായിരുന്നു. അഷ്റഫിന്റെ തയ്യാറെടുപ്പില്‍ നീരജ് ചോപ്രയുടെ വീഡിയോയുടെ സ്വാധീനവും ഉണ്ട്. അര്‍ഷദ് എപ്പോഴും നീരജ് ചോപ്രയുടെ മത്സരത്തിന്റെ വീഡിയോ യൂട്യൂബില്‍ നിന്നും എടുത്ത് മൊബൈലില്‍ പതിവായി കാണാറുണ്ടായിരുന്നു.
അര്‍ഷദിനും കുടുംബത്തിനും കാര്യങ്ങള്‍ എല്ലായ്പ്പോഴും അത്ര സ്മൂത്ത് ആയിരുന്നില്ല. ദാരിദ്ര്യത്തോടു കൂടി പടവെട്ടിയാണ് അഷ്റഫ് മരുമകനെ വളര്‍ത്തിയെടുത്തത്. കുടുംബത്തിന്റെ ഭാരത്തിനൊപ്പം അര്‍ഷാദിന്റെ ആവശ്യങ്ങളും മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അയാള്‍ ഏറെ പണിപ്പെട്ടു. എന്നിരുന്നാലും അര്‍ഷദിന്റെ ആഹാരക്രമം അനുസരിച്ചുള്ള സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുമായിരുന്നു. എല്ലായ്പ്പോഴും പാലും വെണ്ണയുമെല്ലാം ക്രമീകരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
300-400 രൂപ ദിവസവേതനത്തിന് ജോലി ചെയ്യുന്ന അഷ്റഫ് വീട്ടിലെ ഒമ്പത് വയറുകളെയാണ് പോറ്റിയിരുന്നത്. എന്നിരുന്നാലും അര്‍ഷദിന്റെ ആവശ്യങ്ങള്‍ക്ക് കുറവ് വരുത്തിയല്ല. ലോക മെഡലൊക്കെ നേടി തിരിച്ചുവന്നാലും വീട്ടിലെ ഒരു ഗ്ളാസ് പാലും അവിടെ വെയ്ക്കുന്ന ആഹാരവും ചോദിച്ചു മേടിക്കുമെന്നും മാതൃസഹോദരന്‍ അഷ്റഫ് പറയുന്നു.






