
തിരുവനന്തപുരം : ധനപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാരിന് ആശ്വാസമായി ഓണക്കാല കച്ചവടം. പതിവുപോലെ മദ്യം സമ്പത്തിന്റെ ഖനി തുറന്നപ്പോള്‍ കണ്‍സ്യൂമര്‍ഫെഡും മില്‍മയും ഒപ്പം നിന്ന് സര്‍ക്കാരിന് ആശ്വാസം പകര്‍ന്നു.
ഓണത്തിന്റെ പത്തു ദിവസത്തെ ആഘോഷത്തിനുമാത്രം കേരളീയര്‍ കുടിച്ചുതീര്‍ത്തത് 759 കോടി രൂപയുടെ മദ്യമാണ്. ഇതില്‍നിന്നു സര്‍ക്കാരിന് നികുതിയിനത്തില്‍മാത്രം ഏകദേശം 675 കോടിയോളം രൂപ ലഭിക്കുമെന്നാണ് ബിവറേജസ് കോര്പ്പറേഷന് നല്കുന്ന കണക്ക്. അതോടൊപ്പം കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകളില്‍ മാത്രം 110 കോടിയുടെ വരുമാനമുണ്ടായിട്ടുണ്ട്. പാല് വില്‍പ്പനയില്‍ മില്‍മയും റെക്കോഡ് നേട്ടമാണ് െകെവരിച്ചത്. കുടുംബശ്രീയുടെ ഓണച്ചന്തകളിലും 23.09 കോടി രൂപയുടെ വില്‍പ്പന നടന്നു.
തിരുവോണം വരെയുള്ള എട്ടുദിവസങ്ങളില്‍ 668 കോടിയോളം രൂപയുടെ മദ്യം വിറ്റിരുന്നു. അവിട്ടം ദിനത്തില്‍ 91 കോടി രൂപയുടെ മദ്യമാണു വിറ്റത്. ഉത്രാടദിനത്തില്‍ 116 കോടി രൂപയുടെ മദ്യം വിറ്റു. ഇവയെല്ലാം കൂടി ചേരുമ്പോഴാണ് 759 കോടി രൂപയുടെ റെക്കോഡ് വില്‍പ്പന നടന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 59 കോടി രൂപയുടെ മദ്യമാണ് ഇക്കുറി അധികമായി വിറ്റത്. കഴിഞ്ഞവര്‍ഷത്തെ ഉത്രാട ദിനത്തെ അപേക്ഷിച്ച് 4 കോടി രൂപയുടെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആറു ലക്ഷത്തിനടുത്ത് ആളുകളാണ് ഈ ഉത്രാട ദിവസം ഔട്ട്ലെറ്റിലെത്തിയത്. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന് ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആറു ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാനാണ് ഇക്കുറി വിറ്റത്.
മദ്യക്കമ്പനികളുടെ ചില കടുംപിടിത്തം മൂലം ജവാന്റെ ഉല്‍പ്പാദനം സര്‍ക്കാര്‍ ഇരട്ടിയാക്കിയിരുന്നു. ആകെ വില്പനയില് ഒന്നാം സ്ഥാനത്തെത്തിയത് മലപ്പുറം തിരൂര്‍ ഔട്ട്ലെറ്റാണ്. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയാണ്. കഴിഞ്ഞ മാസം മാത്രം ഏകദേശം 1700 കോടിയുടെ മദ്യം സംസ്ഥാനത്ത് വിറ്റെന്നാണ് കണക്ക്.






