
മലപ്പുറം: മലബാറിലെ കുടിയേറ്റക്കര്‍ഷകരുടെ അമ്മയെന്നറിയപ്പെടുന്ന പാപ്പാലില്‍ മറിയാമ്മ ഉതുപ്പ് 116-ാം പിറന്നാള്‍ നിറവില്‍. മലപ്പുറം എടപ്പറ്റ കരുവാരക്കുണ്ടില്‍ ഇന്നലെ നടന്ന പിറന്നാളാഘോഷത്തിനു മറിയാമ്മയെത്തിയതു കൂളിംഗ് ഗ്ലാസൊക്കെ ധരിച്ച് ന്യൂജന്‍ സ്റ്റൈലില്‍!
പുതുതലമുറക്കാരെ അമ്പരിപ്പിക്കുന്നത്ര അപ്ഡേറ്റാണു മറിയാമ്മ എന്നും. പ്രായം നൂറ്റാണ്ട് പിന്നിട്ടതിന്റെ അവശതയൊന്നുമില്ല. പ്രായാധിക്യം മൂലം മക്കള്‍ ഓര്‍മക്കുറവും കേള്‍വിക്കുറവും അനുഭവിക്കുമ്പോഴും മറിയാമ്മ മുത്തശ്ശി നൂറും പിന്നിട്ട് 16-ന്റെ ചെറുപ്പത്തിലാണെന്നു കൊച്ചുമക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
1908 ഓഗസ്റ്റ് 31-ന് എറണാകുളം, മൂവാറ്റുപുഴയിലായിരുന്നു മറിയാമ്മയുടെ ജനനം. 1932-ല്‍ ഉതുപ്പുമായി വിവാഹം. 1946-ല്‍ മലബാറിലെ എടപ്പറ്റയിലേക്കു കുടുംബസമേതം കുടിയേറി. ആറ് ആണ്‍കുട്ടികളും എട്ട് പെണ്കുട്ടികളുമടക്കം 14 മക്കളെ പ്രസവിച്ചു. അതില്‍ മൂന്ന് ജോഡി ഇരട്ടകളും. മക്കളില്‍ സാറാമ്മ (87), കുര്യാക്കോസ് (83), വര്‍ഗീസ്, പൗലോസ്, അന്നമ്മ എന്നിവര്‍ നാട്ടില്‍ത്തന്നെയുണ്ട്. മറ്റുള്ളവര്‍ കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയും സുവിശേഷകനുമായിരുന്ന ഭര്‍ത്താവ് ഉതുപ്പ് 1975-ല്‍ മരിച്ചതോടെ മറിയാമ്മയുടെ ജീവിതം കൃഷിക്കൊപ്പമായി.
വന്യമൃഗങ്ങള്‍ നിറഞ്ഞ കരുവാരക്കുണ്ട് പ്രദേശം വെട്ടിത്തെളിച്ച് കുടില്‍ പണിത് താമസമാക്കിയതു മറിയാമ്മയുടെ മനോെധെര്യംകൊണ്ടു മാത്രമാണ്. കാര്യമായ ചികിത്സാസംവിധാനങ്ങളില്ലാത്ത കാലത്ത് വീടുകളില്‍ പോയി സൗജന്യമായി പ്രസവമെടുത്തും മറിയാമ്മ മാതൃക കാട്ടി. പച്ചമരുന്ന് ചികിത്സയും സൗജന്യമായി ചെയ്തിരുന്നു. നിര്‍ധനരായ നിരവധിപ്പേര്‍ക്കു സ്വന്തം വീട്ടില്‍ അഭയമേകി. ജാതി, മതഭേദമില്ലാതെ എല്ലാവര്ക്കും തണലായ മറിയാമ്മയ്ക്കു കുടിയേറ്റക്കാരുടെ അമ്മയെന്ന പേര് പണ്ടേ പതിച്ചുകിട്ടി.
ചിട്ടയായ ഭക്ഷണരീതിയും കൃഷിയും പ്രാര്‍ഥനയുമാണ് ആരോഗ്യരഹസ്യമെന്നു മറിയാമ്മ പറയുന്നു. പ്രമേഹമോ മറ്റ് ജീവിതെശെലീരോഗങ്ങളോ ഇല്ല. നല്ല ഓര്‍മശക്തി ഇപ്പോഴും നിലനിര്‍ത്തുന്നു. പഴഞ്ചൊല്ലുകളും കടംകഥകളും നാട്ടറിവുകളും അമ്മച്ചിക്കു മനഃപാഠമെന്നു കൊച്ചുമകന് ജോസ് പാപ്പാലില്‍ പറഞ്ഞു. എല്ലാവരെയും സ്നേഹിച്ചാല്‍ ആയുസും കൂടുമെന്നാണു മറിയാമ്മയുടെ തത്വശാസ്ത്രം. അഞ്ചാംതലമുറയില്‍പ്പെട്ട 17 പേര് ഉള്‍പ്പെടെ 127 കുടുംബാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പിറന്നാളാഘോഷം.
മറിയാമ്മയുടെ ജീവിതം അഞ്ച് തലമുറ പിന്നിടുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍, കൃഷിക്കാര്‍, പ്രവാസികള്‍, അധ്യാപകര്‍, ബിസിനസുകാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ഗവേഷകര്‍ എന്നിവരെല്ലാം കുടുംബത്തിലുണ്ട്. അടുത്തിടെ വീഴ്ചയില്‍ പരുക്കേറ്റതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കാര്യമായ പരസഹായം കൂടാതെയാണ് ഇപ്പോഴും ദിനചര്യകള്‍.






