
തിരുവനന്തപുരം: പെന്‍ഷനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പഞ്ചായത്തുകള്‍ വഴി തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടുകളില്‍ വ്യാപക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ പെന്‍ഷനുകളിലെ ഇരട്ടിപ്പ് മനസ്സിലാക്കാനും അനര്‍ഹരെ ഒഴിവാക്കാനും ലക്ഷ്യമിട്ട് നടത്തിയ വിവര ശേഖരണത്തില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടിയതിനാല്‍ അഞ്ചര ലക്ഷം പേര് പുറത്തായതായിട്ടാണ് റിപ്പോര്‍ട്ട്.
പുതുവര്‍ഷത്തില്‍ പണം കാത്തിരുന്നവര്‍ക്കാണ് തിരിച്ചടി. ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പറുകളിലെ പിഴവുകള്‍, ഇപിഎഫ് പെന്ഷന് ലഭിക്കുന്നുണ്ട്, പുനര്‍വിവാഹം തുടങ്ങി ഉള്ളതും ഇല്ലാത്ത അനേകം കാരണങ്ങള്‍ നിരത്തിയാണ് പെന്ഷന് തടസ്സപ്പെടുത്തിയിരിക്കുന്നത്. കുടംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളെ കൊണ്ട് നടത്തിയ സര്‍വേ, സത്യവാങ്മൂല ശേഖരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് അനര്‍ഹരെ തീരുമാനിച്ചത്. എന്നാല്‍ വിവരങ്ങളില്‍ അനേകം തെറ്റുകള്‍ കടന്നുകൂടിയത് അനേകര്‍ക്കാണ് തിരിച്ചടിയായി മാറിയത്.
വീടില്ലാത്തവര്‍ക്ക് രണ്ടേക്കറിലധികം ഭൂമി ഉണ്ടെന്നതും അറുപതും എഴുപതും വയസ്സുള്ള വിധവകള്‍ പോലും പുനര്‍വിവാഹം നടത്തിയെന്നും മറ്റുമെല്ലാമാണ് പെന്ഷന് തടയാന്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍. പഞ്ചായത്തുകള്‍ വഴി നല്കിയ വിവരങ്ങളില്‍ വന്‍ തോതില്‍ പിഴവുകള്‍ പറ്റിയിട്ടുണ്ട്.
അതേസമയം തിരിച്ചറിയല്‍ ഉള്‍പ്പെടെ മതിയായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്കാണ് ഇപ്പോള്‍ പെന്ഷന് നല്‍കുന്നതെന്നും ഈ വിവരങ്ങള്‍ നല്കുന്ന മുറയ്ക്ക് മറ്റുള്ളവര്‍ക്കും നല്‍കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. വിധവകള്‍, കര്‍ഷകത്തൊഴിലാളികള്‍, വയോജനങ്ങള്‍, അവിവാഹിത അമ്മമാര്‍ എന്നിങ്ങനെ സംസ്ഥാനത്തെ 39 ലക്ഷം പെന്‍ഷന്‍കാരില്‍ 33.5 ലക്ഷം പേര് മാത്രമാണ് രേഖകള്‍ സമര്‍പ്പിച്ചത്.






