
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കിയില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇഡിയോട് നിലപാട് തേടി. ബുധനാഴ്ചയ്ക്കകം നിലപാട് അറിയിക്കണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. എതിര്‍പ്പ് ഉണ്ടെങ്കില്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ആധാരം ഉള്‍പ്പടെയുള്ള രേഖകള്‍ ഇഡിയുടെ പക്കലാണെന്ന് കരുവന്നൂര്‍ ബാങ്ക് ഭരണസമിതി അറിയിച്ചതിനെത്തുടർന്നാണ് നടപടി.
കരുവന്നൂർ ബാങ്കിന് സാമ്പത്തിക സഹായം നൽകാനുള്ള കേരള ബാങ്ക് നീക്കത്തിന് എതിരെ ബിജെപി രംഗത്തെത്തി. കേരളാ ബാങ്കിന്റെ പണം എടുത്തല്ല കരുവന്നൂർ ബാങ്കിനെ സഹായിക്കേണ്ടത്. കരുവന്നൂർ ബാങ്കിൽ പണം നഷ്ടമായവർക്ക് സിപിഎമ്മാണ് പണം നൽകേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കരുവന്നൂരിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ സിപിഐഎം കേരള ബാങ്കിന്റെ സഹായം തേടുന്നതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.
എകെജി സെന്ററില്‍ സിപിഐഎമ്മിന്റെ അടിയന്തര യോഗം. കരുവന്നൂര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേരള ബാങ്കിന്റെ ഫ്രാക്ഷന് വിളിച്ച് സിപിഐഎം. ബാങ്കിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം.
സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഇന്ന് കരുവന്നൂരിൽ നിന്ന് ആരംഭിക്കുന്ന കോൺഗ്രസ് പദയാത്ര. പിന്നാലെ ബിജെപിയും പദയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. വിവാദങ്ങൾക്ക് പിന്നാലെയുള്ള അറസ്റ്റിൽ കരുവന്നൂർ വീണ്ടും സജീവ ചർച്ചയാകുന്നതോടെയാണ് നിക്ഷേപകരുടെ പണം മടക്കി നൽകാനുള്ള സിപിഐഎം നീക്കം. പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് 50% തുക അടിയന്തരമായി വിതരണം ചെയ്യും






