
കാഴ്ചയില്ലാതിരിക്കുക എന്നതാണ് മനുഷ്യ ജന്മത്തിലെ ഏറ്റവും വലിയ വേദന. ഈ പ്രകൃതിയുടെ സൗന്ദര്യം മാത്രമല്ല മറ്റു മനുഷ്യരെയും കാണാന്‍ കഴിയാത്ത അവസ്ഥ ഒരേ സമയവും ഭീകരവും ദയനീയവുമാണ്.
എന്നാല്‍ ചിലര്‍ക്കെങ്കിലും സംഗീതവാസന ജന്മസിദ്ധമായി ലഭിക്കാറുണ്ട്. അന്ധതയുടെ വേദനയും പ്രതിസന്ധികളും അവര്‍ സംഗീതത്തെ ഉപാസിച്ചു കൊണ്ട് മറികടക്കുന്നു. മാത്രമല്ല അവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയും ചെയ്യുന്നു.
മുത്തു, ജയമോന്, ബെന്നി എന്നീ അന്ധരായ കലാകാരന്മാരെ കോര്‍ത്തിണക്കാനും ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് എന്ന പേരില്‍ ഒരു ട്രൂപ്പായി വികസിപ്പിക്കാനും മുന്‍കൈ എടുത്തത് എസ്.ആര്.വി.സിയുടെ എം.സി. റോയി എന്ന പ്രകാശം പരത്തുന്ന മനുഷ്യനാണ്. പേര് വ്യക്തമാക്കുന്നത് പോലെ ഇവരുടെ സംഗീതം എണ്ണമറ്റ മനുഷ്യ ഹൃദയങ്ങളെ കീഴടിക്കൊണ്ട് മുന്നേറുകയാണ്.
* മുത്തു
ഞാന്‍ ജനിച്ചത് തൃശ്ശൂര്‍ വടക്കാഞ്ചേരിക്കടുത്ത് ചിറ്റണ്ടയില്‍. അച്ഛന് അയ്യപ്പന് അമ്മ കുഞ്ഞുമോള്‍. ജനിച്ചപ്പോള്‍ എനിക്ക് കാഴ്ചയുണ്ടായിരുന്നു. നാലാം വയസ്സില്‍ മഞ്ഞപ്പിത്തവും അതിനോടനുബന്ധിച്ച രോഗങ്ങളും വന്നപ്പോള്‍ കാഴ്ച നഷ്ടമായി. കേരളത്തിലെ ആദ്യ സ്പെഷല്‍ സ്കൂള്‍ കുന്ദംകുളത്താണ് തുടങ്ങിയത്. ഞാന്‍ പഠിച്ചതും അവിടെത്തന്നെ. ബ്ലൈന്‍ഡ് ദി ഡഫ് ആന്‍ഡ് ഡം സ്കൂള്‍ എന്നായിരുന്നു സ്കൂളിന്റെ ആദ്യത്തെ പേര്. പിന്നെ മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍. പ്രീഡിഗ്രിക്ക് തലശ്ശേരി ബ്രണ്ണന്‍ കോളജിലാണ് സീറ്റ് കിട്ടിയത്. എന്റെ ബാച്ചില്‍ തന്നെ ആറോളം കാഴ്ചയില്ലാത്ത കുട്ടികള്‍ ഉണ്ടായിരുന്നു. തേര്‍ഡ് ഗ്രൂപ്പാണ് എടുത്തത്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ക്ക് നല്ലൊരു സംഗീതാധ്യാപകന് ഉണ്ടായിരുന്നു. പേര് ശശി. സാറ് എനിക്ക് വായ്പ്പാട്ടും ഹാര്‍മോണിയവും വയലിനും പഠിപ്പിച്ചു. അതാണ് സംഗീതവഴിയിലെ തുടക്കം. എന്നാല്‍ എന്റെ സീനിയേഴ്സില്‍ ചിലര്‍ പുല്ലാങ്കുഴല്‍ വായിക്കുമായിരുന്നു. അത് എനിക്ക് പ്രചോദനമായി. കുന്ദംകുളം ബസ്റ്റാന്‍ഡില്‍ ഒരാള്‍ പുല്ലാങ്കുഴല്‍ വില്‍ക്കാനായി ഇടയ്ക്ക് വരും. അതിമനോഹരമായി വായിക്കുകയും ചെയ്യും. അതും എന്നെ ഒരു പാട് ആകര്‍ഷിച്ചു. പിന്നെ അമാന്തിച്ചില്ല. ഒരു പുല്ലാങ്കുഴല്‍ വാങ്ങി വായിക്കാനുള്ള ശ്രമമായി. അതില്‍ വിജയിക്കുകയും ചെയ്തു. എട്ടാം ക്ലാസിലായ സമയത്തൊക്കെ ധാരാളം സിനിമാഗാനങ്ങള്‍ വായിച്ചു തുടങ്ങി. ഒരു ദിവസം ഒരു വ്യക്തി (എനിക്കിപ്പോഴും അദ്ദേഹത്തിന്റെ പേരറിയില്ല പിന്നീട് സംസാരിച്ചിട്ടുമില്ല) ഒരു പാട്ടിന്റെ നോട്ട്സ് എങ്ങനെയാണെന്ന് ചോദിച്ചു ഹോര്മോണിയവും ബുള്‍ബുളും സാര്‍ കൃത്യമായി പഠിപ്പിച്ചിരുന്നെങ്കിലും പുല്ലാങ്കുഴല്‍ ഞാന്‍ സ്വയം വായിക്കാന്‍ പഠിച്ചതാണ്. എനിക്ക് അറിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സപ്തസ്വരങ്ങള്‍ പുല്ലാങ്കുഴലില്‍ എനിക്ക് പഠിപ്പിച്ചു തന്നു. ആകെ പഠിച്ചത് അതാണ്. പ്രീഡിഗ്രിക്ക് ശേഷം ചെമ്പൈ സംഗീത കോളജില്‍ ഗാനഭൂഷണത്തിന് ചേര്‍ന്നു. 1994 മുതല്‍ ഞാന്‍ സംഗീത ലോകത്തുണ്ട്. പഠിച്ചു കൊണ്ടിരുന്നപ്പോഴേ ട്രൂപ്പുകളില്‍ പോയിത്തുടങ്ങി. പഠിത്തം മൂന്നാം വര്‍ഷമായപ്പോള്‍ പാലക്കാട്ടെ ഒരു ട്രൂപ്പില്‍ കുറച്ചുകാലം സ്ഥിരമായി നിന്നു. സിനിമാ ഗാനമാണ് ഓര്‍ക്കസ്ട്രയില്‍ വായിക്കുക. 2004- ല്‍ സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് വിഷ്വലിചാലഞ്ച്ഡ് (എസ്. ആര്.വി.സി) എന്‍.ജി.ഒ യുടെ കീഴില്‍ രൂപീകരിക്കപ്പെട്ട ബാന്റാണ്. ഹാര്‍ട്ട് ടു ഹാര്‍ട്ട്. കാഴ്ച്ചയില്ലാത്തവര്‍ക്ക് വേണ്ടി കമ്പ്യൂട്ടര്‍ ട്രെയിനിംഗ് തുടങ്ങി. മറ്റു പലതും എസ്.ആര്.വി.സി. ചെയ്യുന്നുണ്ട്. അഫ്സലാണ് എന്നെ അതിലെ റോയി സാറിന് പരിചയപ്പെടുത്തിയത്. ആദ്യം ഒരു ഗാനമേള ട്രൂപ്പിലായിരുന്നെങ്കിലും പിന്നീട് ഞാനും ജയമോനും ബെന്നിയും ചേര്‍ന്ന് ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ചെയ്തു തുടങ്ങി. അതിന് വഴിയൊരുക്കിയതും 2006 മുതല്‍ കൊച്ചി ലീ മെറീഡിയനില്‍ പരിപാടി ഒരുക്കിത്തന്നതും റോയി സാറാണ്. ഒരു റിസപ്ഷന് ഞങ്ങളുടെ പരിപാടി കണ്ട് ഇഷ്ടപ്പെട്ട ആസ്റ്റര്‍ മെഡിസിറ്റിയിലെ എച്ച് ആര് ഞങ്ങള്‍ക്ക് ആസ്റ്ററില്‍ അവസരം നല്കി. ആസ്റ്ററില്‍ എട്ട് വര്‍ഷമായി. ലീ മെറീഡിയനില്‍ ഞങ്ങള്‍ക്ക് ദാസേട്ടന് കമലഹാസന്, ജയേട്ടന്, ശങ്കര്‍ മഹാദേവന് തുടങ്ങി പല പ്രശസ്തരേയും പരിചയപ്പെടാന്‍ കഴിഞ്ഞു. ആസ്റ്ററില്‍ നിന്നുള്ള അനുഭവം വളരെ വ്യത്യസ്തമാണ്. രോഗികള്‍ക്ക് കൂട്ടുവരുന്നവര്ക്ക് വളരെ ആശ്വാസമാണെന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്കത് വളരെ സന്തോഷമാണ്. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലും പരിപാടി അവതരിപ്പിക്കുവാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ഇനിയും ധാരാളം പരിപാടികള്‍ കിട്ടണമെന്നു തന്നെയാണ് ആഗ്രഹം. ഞങ്ങളുടെ ലോകം തന്നെ സംഗീതമാണല്ലോ.
* ജയമോന്
മൂന്നുവയസ്സു വരെ കാഴ്ചയുണ്ടായിരുന്നു എനിക്ക്. പക്ഷേ, ഒന്നും കണ്ട ഓര്‍മ്മയില്ല. ഗ്രഹണി എന്നോ അങ്ങനെ എന്തോ ആണ് അസുഖത്തിന്റെ പേര് പറഞ്ഞത്. അന്ന് മരുന്നുമില്ല ചികിത്സയുമില്ല. അന്ന് പച്ചമരുന്ന് ചികിത്സയായിരുന്നു. അച്ഛന് വാസുവിനും അമ്മ തങ്കമ്മയ്ക്കും എട്ട് മക്കള്‍. ഞാന്‍ നാലാമത്തെ മകന്. ബ്ലൈന്‍ഡ് സ്കൂളില്‍ ചേര്‍ത്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം പഠിക്കാന്‍ കഴിഞ്ഞില്ല. റേഡിയോയില്‍ പാട്ടുകേള്‍ക്കുമ്പോള്‍ താളത്തിനൊത്ത് മേശപ്പുറത്ത് കൊട്ടും. അതാണ് തബല പഠിക്കാനുണ്ടായ വഴിത്തിരിവ്. ഇത് കണ്ട മൂത്ത ചേട്ടന് പറഞ്ഞു. ''തബല വാങ്ങാം നീ പഠിച്ചോ'' എന്ന്. അങ്ങനെ എന്റെ ആദ്യ ഗുരുവായ പ്രസന്നന് ചേട്ടന് വീട്ടില്‍ വന്ന് പഠിപ്പിച്ചു തുടങ്ങി. രണ്ട് വര്‍ഷം പഠിച്ചു. പിന്നെ ആരും പഠിപ്പിച്ചിട്ടില്ല. സ്വയം പഠിച്ചു. എസ്.ആര്. വി.സി.യിലെ റോയി സര് വഴിയാണ് ഞാന്‍ അവിടെ എത്തിപ്പെട്ടത്. ഭാര്യയ്ക്ക് കാഴ്ചയ്ക്ക് ചെറിയ പ്രശ്നമുണ്ടെങ്കിലും ജോലി ചെയ്യാന്‍ പ്രശ്നമില്ല. സ്കൂളില്‍ പ്യൂണായും ജോലി ചെയ്യുന്നു. ഞങ്ങള്‍ക്കു രണ്ടു മക്കള്‍. അവര്‍ പഠിക്കുന്നു. സംഗീതം മാത്രമാണ് കാഴ്ചയും ലോകവും.
* ബെന്നി
ജനിച്ചു വളര്‍ന്നതും പഠിച്ചതും എറണാകുളത്ത്. കാഴ്ചയ്ക്ക് പ്രശ്നമുണ്ടായിരുന്നെങ്കിലും പകല്‍ സമയം തനിച്ച് പോകാന്‍ പ്രശ്നമില്ലായിരുന്നു. രാത്രിയായിരുന്നു പ്രശ്നം. നൈറ്റ് ബ്ലൈന്‍ഡ്നെസ്സ് ആയിരുന്നു. അച്ഛന് ആന്റണി അമ്മ സിസിലി. ഞങ്ങള്‍ മൂന്ന് മക്കള്‍. ഞാന്‍ മൂന്നാമന്. ഈ മൂന്നുപേര്‍ക്കും കണ്ണിന് ഒരേ പ്രശ്നം. ആറാം ക്ലാസിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു: ''കണ്ണിന് പ്രത്യേക ചികിത്സയില്ല. ഇഷ്ടമുള്ളത് എന്തെങ്കിലും പഠിക്കട്ടെ'' എന്ന്. അത് മനസ്സിന് സന്തോഷവും നല്‍കും. പ്രീഡിഗ്രി വരെ പഠിക്കാന്‍ കഴിഞ്ഞു. എനിക്ക് വയലിനായിരുന്നു കൂടുതല്‍ ഇഷ്ടം പക്ഷേ, സാറ് പറഞ്ഞു. വയലിന് പഠിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. ഗിറ്റാര്‍ കുറച്ചു ഭേദമാണ്. എട്ടാംതരം തൊട്ട് ഗിറ്റാര്‍ പഠിച്ചു തുടങ്ങി. ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂളിനടുത്ത് സി.എ.സി. എന്നു പേരുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു. അവിടെയാണ് ഗിറ്റാര്‍ പഠനത്തിന്റെ ആരംഭം. ഗോഡ്വിന് സാറായിരുന്നു ഗുരു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. സ്കൂള്‍ വിട്ടാല്‍ നേരെ പോകും. മൂന്ന് മൂന്നര വര്‍ഷം അവിടെ പഠിച്ചു. പിന്നെ ക്വയറില്‍ ചേര്‍ന്നു. കലൂര്‍ കത്രിക്കടവ് പള്ളിയില്‍ പത്തു വര്‍ഷത്തോളം ഉണ്ടായിരുന്നു. പിന്നെ ചൊവ്വാഴ്ച പള്ളിയില്‍, പിന്നെ ക്രിസ്ത്യന്‍ ഡിവോഷണല്‍ ട്രൂപ്പില്‍, പിന്നെ പഴയ പ്രശസ്തമായ ടാന്‍സന്‍ മ്യൂസിക്ക് ട്രൂപ്പില്‍. എസ്.ആര്.വി.സി.യുടെ ഹെഡ് എം.സി. റോയി സര് വഴി ഹാര്‍ട്ട് ടു ഹാര്ട്ടില് എത്തി. മൂത്ത ചേട്ടന് മരിച്ചു. എന്റെ വിവാഹം ഇതിനിടയില്‍ കഴിഞ്ഞു. ഒരു മകളുണ്ട്. പഠിക്കുന്നു. ഇപ്പോള്‍ കാഴ്ച കുറഞ്ഞ് കുറഞ്ഞ് വല്ലാത്ത ബുദ്ധിമുട്ടിലാണ്. എന്നാലും എല്ലാവരേയും കാണുന്നു സംഗീതത്തിലൂടെ.... *






