
ഹുസുരബാദ്: ഇസ്രായേല്‍ ഹമാസ് പോരില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരതയെ പിന്തുണയ്ക്കുന്നത് ഒരു മോശം കളിയാണെന്നും അത്തരം കാര്യങ്ങളില്‍ നിന്നും എല്ലാവരും അകന്നു നില്‍ക്കണമെന്നും അതില്‍ ഓരോ ഇന്ത്യാക്കാരനും ശ്രദ്ധിക്കണമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
തെലുങ്കാനയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു രാജ്നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. നരേന്ദ്രമോഡിക്ക് കീഴില്‍ തീവ്രവാദത്തിനെതിരേ ശക്തമായ നടപടിയാണ് രാജ്യം എടുത്തുകൊണ്ടിരിക്കുന്നത്. പുല്‍വാമാ ആക്രമണത്തിന് ഇന്ത്യ നടത്തിയ തിരിച്ചടിയായിരുന്നു ബലാക്കോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നും പറഞ്ഞു.
തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും മറന്നില്ല. കഴിഞ്ഞ പത്തു വര്‍ഷമായി ചന്ദ്രശേഖര റാവുവിന് കീഴില്‍ സംസ്ഥാനം കണ്ടത് അഴിമതിയും സ്വജനപക്ഷപാതവും ആയിരുന്നെന്നും സംസ്ഥാന പദവി കിട്ടിയിട്ടും തെലുങ്കാനയുടെ വളര്‍ച്ച ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സത്യമാണെന്നും തീയില്ലാതെ പുകയുണ്ടാകില്ലെന്നും പറഞ്ഞു.
തെലുങ്കാനയിലെ ജനങ്ങള്‍ സംസ്ഥാനം ആദ്യം, രാജ്യം ആദ്യം എന്ന നിലപാട് എടുക്കുമ്പോള്‍ കെസിആര്‍ കുടുംബം ആദ്യം എന്ന നിലപാട് ആണ് എടുക്കുന്നത്. സംസ്ഥാനം മുഴുവന്‍ തന്റെയും കുടുംബത്തിന്റെയും പേര് നിറയ്ക്കാനാണ് കെസിആറിന്റെ ശ്രമം. എന്നാല്‍ ബിജെപി ഇത് ഒരിക്കലും അനുവദിക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞു.
ബിആര്‍എസിന്റെ കാര്‍ ചിഹ്നം ഉപയോഗശൂന്യമായി. കോണ്‍ഗ്രസിന്റെ കൈപ്പത്തി പണ്ടേയ്ക്ക് പണ്ടേ തെലുങ്കാനക്കാര്‍ ഉപേക്ഷിച്ചതാണ്. ഇനി നിങ്ങള്‍ എടുക്കേണ്ടത് ലക്ഷ്മീദേവി വസിക്കുന്ന താമരയെയാണ്. ലക്ഷ്മീദേവി ഇരിക്കുന്നത് കാറിന് മുകളിലല്ല എന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ബിആര്എസ്യും അസാസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും രാഷ്ട്രീയത്തില്‍ ജാതിയും മതവും കളിക്കുകയാണെന്നും ബിജെപി രാഷ്ട്രീയത്തില്‍ നീതിയും ന്യായവും മനുഷ്യത്വവുമാണ് തേടുന്നതെന്നും പറഞ്ഞു.






