
പെരുമ്പാവൂരില്‍ മൂന്നു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അസം സ്വദേശി സജാലാല്‍ ആണ് അറസ്റ്റിലായതെന്ന് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു. അമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും ബാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ പരിശോധനക്കുശേഷം കുഞ്ഞിനുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നത് സ്ഥിരീകരിച്ചു. പരിശോധിച്ച ഡോക്ടറുടെ മൊഴി ഉള്‍പ്പെടെ എടുക്കും. കുഞ്ഞിനെ പ്ലൈവുഡ് ഫാക്ടറിയുടെ പിന്‍ഭാഗത്തായി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും എസ്.പി വിവേക് കുമാര്‍ പറഞ്ഞു.
പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂരില്‍ വീണ്ടും കുഞ്ഞിനുനേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ നേരത്തെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഒരാളുെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെരുമ്പാവൂര്‍ കുറുപ്പുംപടി വട്ടയ്ക്കാട്ടുപടിയിൽ പ്രവർത്തിക്കുന്ന പ്ലൈവഡ് ഫാക്ടറിയിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. സ്ഥിരമായി അങ്കൺവാടിയിൽ പോയിരുന്ന കുട്ടി ഇന്നലെ രക്ഷിതാക്കൾക്കൊപ്പം ഫാക്ടറിയിൽ തന്നെ ആയിരുന്നു.
കളിക്കുന്നതിനിടെയിൽ രണ്ടു പേർ കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് ഉപദ്രവിച്ചു എന്ന് അമ്മ പൊലീസിനു മൊഴി നൽകുകയായിരുന്നു. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കി.ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തത്.






